ആളെക്കൊല്ലി കാട്ടാന കര്‍ണാടക ഭാഗത്തേക്ക് നീങ്ങുന്നു; നിരീക്ഷിച്ച് ദൗത്യസംഘം
മാനന്തവാടി : മാനന്തവാടി പടമലയില്‍ ഇറങ്ങിയ ആളെക്കൊല്ലി കാട്ടാന മഖ്‌ന മണ്ണുണ്ടിയില്‍. കാട്ടാന കർണാടക ഭാഗത്തേക്ക് നീങ്ങുകയാണ്. നാഗർഹോള വന്യജീവി സങ്കേതത്തിലേക്ക് നീങ്ങുന്നതായാണ് വിവരം. മഖ്‌നയെ പിടികൂടുന്ന ദൗത്യം വൈകാതെ ആരംഭിക്കും. ആര്‍ആര്‍ടി വിഭാഗം ആനയെ അകലം ഇട്ട് നിരീക്ഷിക്കുകയാണ്. കുന്നിന്റെ മുകളിലുള്ള ആനയെ സുരക്ഷിതമായി ഒരിടത്തേക്ക് ഇറക്കാനാകും ആദ്യം ദൗത്യ സംഘം ശ്രമിക്കുക. അതേസമയം കാട്ടാന ആക്രമണത്തിന് കാരണമായത് കർണാടക വനംവകുപ്പിന്റെ വീഴ്ചയെന്നാണ് ആരോപണം. ആനയുടെ സഞ്ചാരം സംബന്ധിച്ച വിവര കൈമാറ്റത്തില്‍ കർണാടക വനംവകുപ്പിന് വീഴ്ച സംഭവിച്ചതായാണ് ആരോപണം.
റേഡിയോ കോളർ വിവരങ്ങള്‍ കേരളം ആവശ്യപ്പെട്ടിട്ടും നല്‍കാൻ തയ്യാറായില്ലെന്നും ആരോപണം ശക്തമാണ്. ആനയുടെ സഞ്ചാരപാത സംബന്ധിച്ച ഫ്രീക്വൻസി കർണാടകയോട് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന് കേരള വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. അജീഷ് കൊല്ലപ്പെട്ടെന്ന വിവരം കർണാടകയ്ക്ക് കൈമാറിയ ശേഷമാണ് ഫീക്വൻസി നല്‍കിയത്. കോയമ്ബത്തൂരില്‍ നിന്ന് റിസീവർ എത്തിച്ചാണ് ആനയെ നിരീക്ഷിക്കാൻ സൗകര്യമൊരുക്കിയത്. തണ്ണീർ കൊമ്ബന്റെ റേഡിയോ കോളർ വിവരങ്ങള്‍ ആദ്യ ഘട്ടത്തില്‍ ലഭിച്ച സമയത്ത് അതിനൊപ്പം ഈ ആനയുടെ സഞ്ചാരപാതയില്‍ മഖ്‌ന എന്ന ആനയും ഉണ്ടായിരുന്നതായി വിവരം നല്‍കിയിരുന്നു. അജീഷിനെ ആന ആക്രമിക്കുമ്ബോള്‍ ബേഗൂർ റേഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തുണ്ടായിരുന്നു. ആനയെ ഇന്ന് മയക്കുവെടിവെച്ച് പിടികൂടും. തുടർന്ന് മുത്തങ്ങയിലേക്ക് മാറ്റാനാണ് തീരുമാനം. അതേസമയം, ആന കർണാടകയിലേക്ക് കടന്നാൽ മയക്കുവെടി വെക്കില്ല.