അങ്കണവാടിയുടെ കൊടിമരത്തിലെ കയര്‍ കഴുത്തില്‍ കുരുങ്ങി 11-കാരന് ദാരുണാന്ത്യം
കാസർഗോഡ് : അങ്കണവാടിയുടെ കൊടിമരത്തിനു സമീപം കളിച്ചുകൊണ്ടിരിക്കെ കയർ അബദ്ധത്തില്‍ കഴുത്തില്‍ കുരുങ്ങി സ്കൂള്‍ വിദ്യാർഥി മരിച്ചു. മടിക്കൈ മൂന്നുറോഡിലെ കൂലപ്പണിക്കാരനായ രാജേഷിൻ്റെയും സെയില്‍സ് വുമണായ നീതുവിന്റെയും ഏക മകൻ അനേക് (11) ആണ് മരിച്ചത്.
കാഞ്ഞിരപ്പൊയില്‍ ജിഎച്ച്‌എസിലെ അഞ്ചാംക്ലാസ് വിദ്യാർത്ഥിയാണ്. ഇന്നലെ വൈകുന്നേരം 4.45ഓടെ വീടിനു സമീപത്തെ നന്ദൻകുഴി അങ്കണവാടിയിലാണ് ദാരുണ സംഭവം.
സ്കൂള്‍ വിട്ടുവന്നാല്‍ അങ്കണവാടിയുടെ തുറസായ സ്ഥലത്ത് അനേക് പതിവായി കളിക്കാൻ പോകാറുണ്ടായിരുന്നു.
അയല്‍വക്കത്തുള്ള ചായ്യോത്ത് ജിഎച്ച്‌എസ്‌എസിലെ പ്ലസ്ടു കളിക്കാൻ വരാറുണ്ടായിരുന്നു. എന്നാല്‍ ചായ്യോത്ത് സ്കൂളില്‍ പരിപാടിയുണ്ടായതിനാല്‍ അനേക് മാത്രമാണ് ഇന്നലെ കളിക്കാൻ വന്നത്. പതാക ഉയർത്തുന്ന കൊടിമരത്തിന് ചുറ്റും ഓടികളിക്കുകയും അതിലെ കയർ പിടിക്കുകയും ചെയ്യുന്നതിനിടെ അനേകിൻ്റെ കാല്‍ വഴുതിപ്പോവുകയും തുടർന്ന് കയർ കഴുത്തില്‍ മുറുകുകയും ചെയ്തെന്നാണ് സൂചന.
പ്രദേശത്തുണ്ടായ ഓട്ടോഡ്രൈവർ സംഭവം കണ്ട് നാട്ടുകാരെ വിളിച്ചുകൂട്ടി ഓടിയെത്തി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
