ആളില്ലാതെ കെട്ടിക്കിടക്കുന്നത് കോടികള്‍ ; കേരളത്തിലെ ബാങ്കുകളില്‍ 1275 കോടി രൂപയുടെ അനാഥപ്പണം
അവകാശികളില്ലാതെ കിടന്ന ദേശസാല്‍കൃത ബാങ്ക് നിക്ഷേപങ്ങളില്‍ നിന്ന് ഏപ്രില്‍ വരെ കേരളത്തില്‍ തിരികെ നല്‍കിയത് 858.56 കോടി രൂപയാണ്.കഴിഞ്ഞ ഓഗസ്റ്റിലെ റിസർവ് ബാങ്ക് കണക്കുപ്രകാരം സംസ്ഥാനത്ത് 93.80 ലക്ഷം അക്കൗണ്ടുകളിലായി 2133.72 കോടി രൂപയായിരുന്നു അവകാശികളെ കണ്ടെത്താൻ കഴിയാതെ ഉണ്ടായിരുന്നത്. എന്നാല്‍ ധനകാര്യ മന്ത്രാലയത്തിന്റെ ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ ബോധവല്‍ക്കരണ പരിപാടിയെ തുടർന്ന്, ഒൻപതു മാസത്തിനുള്ളില്‍ ഈ തുകയില്‍ നിന്ന് 40.23 ശതമാനം അവകാശികള്‍ക്ക് തിരികെ നല്‍കാൻ കഴിഞ്ഞു. നിലവില്‍ 50.32 ലക്ഷം അക്കൗണ്ടുകളിലായി 1275.16 കോടി രൂപയാണ് ഇനി ബാക്കിയുള്ളത്.
രാജ്യത്തെ ബാങ്കുകള്‍, പെൻഷൻ, ഓഹരി, മ്യൂച്വല്‍ ഫണ്ട്, ഇൻഷുറൻസ് എന്നിവയിലാകെ അവകാശികളില്ലാതെ 1.82 ലക്ഷം കോടി രൂപയുണ്ടെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടുണ്ട്. ഇതില്‍ ബാങ്കുകളില്‍ മാത്രം 75,000 കോടി രൂപയാണ് ഇത്തരത്തിലുള്ളത്. 10 വർഷത്തിനു മുകളില്‍ നിർജീവമായ നിക്ഷേപങ്ങളെയാണ് ഈ വിഭാഗത്തിലേക്ക് മാറ്റുന്നത്. മരണശേഷം അവകാശികളില്ലാതെയാകുന്നതാണ് മിക്ക നിക്ഷേപങ്ങളുടെ കാര്യത്തിലും സംഭവിക്കുന്നതെങ്കിലും, നടപടിക്രമങ്ങളിലെ അശ്രദ്ധയും വിലാസത്തിലെ മാറ്റവും പോലുള്ള കാരണങ്ങളും ഇതിന് വഴിവെക്കാറുണ്ട്.
അവകാശികളില്ലാത്ത ഇത്തരം നിക്ഷേപങ്ങള്‍ തിരിച്ചുപിടിക്കാൻ ഉപയോക്താക്കളെ സഹായിക്കുന്നതിനായി ധനമന്ത്രാലയം പുതിയ ഏകീകൃത പോർട്ടല്‍ ആരംഭിച്ചിട്ടുണ്ട്. നിലവിലുള്ള വിവിധ പോർട്ടലുകള്‍ ഒരൊറ്റ സൈറ്റില്‍ ലഭ്യമാക്കുകയാണ് ഈ പുതിയ പദ്ധതിയുടെ ലക്ഷ്യം. ഇതുസംബന്ധിച്ച് പരിശോധിക്കാനും തുക നിയമപരമായി കൈപ്പറ്റാനുമായി www.unclaimedassetsportal.in എന്ന ഔദ്യോഗിക വെബ്‌സൈറ്റ് ഉപയോഗിക്കാവുന്നതാണ്.
