സംസ്ഥാനത്ത് പലയിടത്തും അപ്രതീക്ഷിത പവര്‍കട്ട് ; നിയന്ത്രണം തുടരുമെന്ന് കെഎസ്‌ഇബി
സംസ്ഥാനത്ത് വീണ്ടും വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്നു. ഡാമുകളിലെ ജലനിരപ്പ് താണതും ഉപഭോഗം സർവകാല റെക്കോർഡിലേക്ക് ഉയർന്നതുമാണ് സംസ്ഥാനത്തെ കടുത്ത പ്രതിസന്ധിയിലാക്കിയത്.
ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ 15 മിനിറ്റ് മുതല്‍ 30 മിനിറ്റ് വരെ കെഎസ്‌ഇബി അപ്രതീക്ഷിത വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തി. വരും ദിവസങ്ങളില്‍ മഴ ലഭിച്ചില്ലെങ്കില്‍ നിയന്ത്രണങ്ങള്‍ തുടരേണ്ടി വരുമെന്നാണ് വൈദ്യുതി ബോർഡിന്റെ നിലപാട്.
പ്രതിസന്ധി മറികടക്കാൻ പുറത്തുനിന്ന് കൂടുതല്‍ വൈദ്യുതി എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്ന് വൈദ്യുതി മന്ത്രി സണ്ണി ജോസഫ് അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷമാണ് കേരളത്തില്‍ വീണ്ടും പവർകട്ടിന് സമാനമായ നിയന്ത്രണങ്ങള്‍ തിരിച്ചെത്തുന്നത്. താപനില വ്യതിയാനത്തിന് കാരണമാകുന്ന എല്‍നിനോ പ്രതിഭാസം മൂലം കാലവർഷത്തില്‍ ഉണ്ടായ വലിയ കുറവും അന്തരീക്ഷ താപനില താഴാത്തതുമാണ് സംസ്ഥാനത്തിന് തിരിച്ചടിയായത്. രാജ്യത്താകമാനം വൈദ്യുതിക്ക് വൻ ആവശ്യകതയുള്ളതിനാല്‍ പവർ എക്സ്ചേഞ്ചുകളില്‍ നിന്ന് ഉയർന്ന വില നല്‍കിയാല്‍ പോലും വൈദ്യുതി വാങ്ങാൻ കിട്ടാത്ത സാഹചര്യമാണുള്ളത്.
കെഎസ്‌ഇബിയുടെ പ്രധാന ഡാമുകളിലെല്ലാം കൂടി നിലവില്‍ ആകെ സംഭരണ ശേഷിയുടെ 28 ശതമാനം വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. ഡാമുകളില്‍ നിന്നുള്ള കഴിഞ്ഞ ദിവസത്തെ ആഭ്യന്തര വൈദ്യുതി ഉത്പാദനം വെറും 24 ദശലക്ഷം യൂണിറ്റായി ചുരുങ്ങിയപ്പോള്‍, സംസ്ഥാനത്തെ പ്രതിദിന ഉപഭോഗം 86.46 ദശലക്ഷം യൂണിറ്റായി കുതിച്ചുയരുകയായിരുന്നു. നിലവില്‍ കേന്ദ്ര വിഹിതവും വിപണിയില്‍ നിന്ന് ഉയർന്ന നിരക്കില്‍ വാങ്ങുന്ന വൈദ്യുതിയും ഉപയോഗിച്ചാണ് ബോർഡ് പവർകട്ട് പൂർണ്ണമായും ഒഴിവാക്കാൻ ശ്രമിക്കുന്നത്.
