May 27, 2026

47 റണ്‍സിന്റെ ആധികാരിക ജയം :  ഹൈദരാബാദിനെ പുറത്താക്കി രാജസ്ഥാന്‍ 2-ാം ക്വാളിഫയറില്‍ ഗുജറാത്തിനെതിരേ

Share

 

ചണ്ഡീഗഡ് : ഐപിഎല്‍ ക്വാളിഫയറിനു പിറകെ എലിമിനേറ്ററും ഏകപക്ഷീയമായി മാറിയപ്പോള്‍ രാജസ്ഥാന്‍ റോയല്‍സ് ഗംഭീര ജയത്തോടെ ക്വാളിഫയര്‍ രണ്ടിലേക്കു ടിക്കറ്റെടുത്തു. 47 റണ്‍സിന്റെ ആധികാരിക ജയമാണ് റിയാന്‍ പരാഗും സംഘവും ആഘോഷിച്ചത്. ഇതോടെ ഓറഞ്ച് ആര്‍മയുടെ ഈ സീസണിലെ പ്രതീക്ഷകളും അസ്തമിച്ചിരിക്കുകയാണ്.

 

വെള്ളിയാഴ്ച രണ്ടാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സുമായാണ് റോല്‍സ് ഇനി കൊമ്പുകോര്‍ക്കുക. ഇതില്‍ ജയിക്കുന്നവരാണ് ഞായറാഴ്ച അഹമ്മദാബാദിലെ നരേന്ദ്രമോദി സ്‌റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോരില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായി ഏറ്റുമുട്ടുക.

 

 

കൗമാര വിസ്മയം വൈഭവ് സൂര്യവംശിയുടെ വണ്‍മാന്‍ ഷോയാണ് എസ്‌ആര്‍എച്ചിന്റെ കഥ കഴിച്ചത്. അക്ഷരാര്‍ഥത്തില്‍ 15 കാരന്റെ (29 ബോളില്‍ 97) അഴിഞ്ഞാട്ടമാണ് എലിമിനേറ്റില്‍ കണ്ടത്.

 

244 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് എസ്‌ആര്‍എച്ചിനു റോയല്‍സ് നല്‍കിയത്. അതിശക്തമായ ബാറ്റിങ് ലൈനപ്പുള്ള എസ്‌ആര്‍എച്ചിന് ഈ ടോട്ടല്‍ അസാധ്യമായിരുന്നില്ല.

 

പക്ഷെ അവരുടെ വിജയപ്രതീക്ഷകള്‍ തുടക്കത്തില്‍ തന്നെ റോയല്‍സ് അവസാനിപ്പിച്ചു. പവര്‍പ്ലേയില്‍ തന്നെ നാലു വിക്കറ്റുകള്‍ പിഴുതാണ് ആര്‍ആര്‍ കളി വരുതിയിലാക്കിയത്. അഭിഷേക് ശര്‍മ ഡെക്കായപ്പോള്‍ ട്രാവിസ് ഹെഡ് (17), ഇഷാന്‍ കിഷന്‍ (11 ബോളില്‍ 33), സ്മരണ്‍ രവിചന്ദ്രന്‍ (1) എന്നിവരും പവര്‍പ്ലേയില്‍ മടങ്ങി (71/4).

 

ഒടുവില്‍ നാലു ബോള്‍ ശേഷിക്കെ 196ന് എസ്‌ആര്‍എച്ച്‌ ഓള്‍ഔട്ടാവുകയും ചെയ്തു. ഇഷാനെ കൂടാതെ നിതീഷ് കുമാർ റെഡ്ഡി (38), സലില്‍ അറോറ (35), ശിവങ് കുമാര്‍ (27) എന്നിവരുടെ പ്രകടനം അവരുടെ പരാജയഭാരം കുറച്ചു. റോയല്‍സിനായി ജോഫ്ര ആര്‍ച്ചര്‍ മൂന്നും നാന്ദ്രെ ബര്‍ഗര്‍, സുഷാന്ത് മിശ്ര, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ടു വീതവും വിക്കറ്റെടുത്തു.

 

കൊടുങ്കാറ്റായി വൈഭവ്

 

വൈഭവ് സൂര്യവംശിയുടെ അവിശ്വസനീയ ഇന്നിങ്‌സാണ് രാജസ്ഥാന്‍ റോയല്‍സിനെ എട്ടു വിക്കറ്റിനു 243 റണ്‍സെന്ന വലിയ ടോട്ടലില്‍ എത്തിച്ചത്. ക്രിസ് ഗെയ്‌ലിന്റെ (30 ബോളില്‍ സെഞ്ച്വറി) ഓള്‍ടൈം റെക്കോര്‍ഡ് ജസ്റ്റ് മിസ്സായെങ്കിലും വൈഭവിന്റെ ഇന്നിങ്‌സ് ഏറെ സ്‌പെഷ്യല്‍ തന്നെ ആയിരുന്നു.

 

വെറും 29 ബോളില്‍ 15 കാരന്‍ വാരിക്കൂട്ടിയത് 97 റണ്‍സാണ്. തേര്‍ഡ് മാനിനു മുകളിലൂടെ കളിച്ച്‌ സെഞ്ച്വറിക്കായുള്ള താരത്തിന്റെ ശ്രമം പുറത്താവലില്‍ കലാശിക്കുകയായിരുന്നു. 12 കൂറ്റന്‍ സിക്‌സറും അഞ്ചു ഫോറുമുള്‍പ്പെട്ടതാണ് വൈഭവിന്റെ ഇന്നിങ്‌സ്.

 

 

ധ്രുവ് ജുറേലാണ് (21 ബോളില്‍ 50) റോയല്‍സിന്റെ മറ്റൊരു പ്രധാന സ്‌കോറര്‍. അഞ്ചു ഫോറും മൂന്നു സിക്‌സറുമടക്കമാണിത്. യശസ്വി ജയ്‌സ്വാള്‍ (29), ക്യാപ്റ്റന്‍ റിയാന്‍ പരാഗ് (26) എന്നിവരും മോശമല്ലാത്ത സംഭാവനകള്‍ നല്‍കി. ഒരു സമയത്ത് 270-280 റണ്‍സെങ്കിലും റോയല്‍സ് അടിച്ചെടുക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്.

 

15 ഓവറില്‍ അവര്‍ മൂന്നു വിക്കറ്റിന് 207 റണ്‍സെന്ന അതിശക്തമായ നിലയിലായിരുന്നു. പക്ഷെ അവസാനത്തെ അഞ്ചോവറില്‍ വെറും 36 റണ്‍സെടുക്കാനേ റോയല്‍സിനായുള്ളൂ. ഇതിനിടെ അഞ്ചു വിക്കറ്റുകള്‍ അവര്‍ കളഞ്ഞുകുളിക്കുകയും ചെയ്തു.

 

ഓപ്പണിങ് വിക്കറ്റില്‍ വൈഭവ്- ജയ്‌സ്വാള്‍ ജോടി വെറും 48 ബോളില്‍ 125 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ എസ്‌ആര്‍എച്ചില്‍ നിന്നും കളി വഴുതിപ്പോയിരുന്നു. ജയ്‌സ്വാളിനെ മറുഭാഗത്തു കാഴ്ചക്കാരനാക്കി നിര്‍ത്തിയായിരുന്നു വൈഭവിന്റെ അഴിഞ്ഞാട്ടം. താരം പുറത്തായ ശേഷം വിക്കറ്റുകളെടുത്ത് എസ്‌ആര്‍എച്ച്‌ കളിയിലേക്കു തിരികെ വന്നെങ്കിലും റണ്‍ചേസില്‍ അടിമുടി പാളുകയായിരുന്നു.

 

ടോസിനു ശേഷം സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നായകന്‍ പാറ്റ് കമ്മിന്‍സ് ബൗള്‍ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. രണ്ടു ടീമുകളിലും മാറ്റങ്ങളുണ്ടായിരുന്നു. പ്രഫുല്‍ ഹിംഗെയെ എസ്‌ആര്‍എച്ച്‌ തിരിച്ചുവിളിച്ചപ്പോള്‍ രവീന്ദ്ര ജഡേജ റോയല്‍സിലും മടങ്ങിയെത്തി.

 

ഈ സീസണില്‍ മൂന്നാം തവണയാണ് എസ്‌ആര്‍എച്ചും ആര്‍ആറും ഏറ്റുമുട്ടിയത്. നേരത്തേ ഹോം, എവേ രീതികളിലായി രണ്ടു തവണ മാറ്റുരച്ചപ്പോഴും ജയം ഓറഞ്ച് ആര്‍മിക്കായിരുന്നു. ഹൈദരാബാദില്‍ നടന്ന ആദ്യപാദത്തില്‍ 57 റണ്‍സിനാണ് റോയല്‍സിനെ എസ്‌ആര്‍എച്ച്‌ മുക്കിയത്.

 

ഇതിനു ജയ്പൂരിലെ രണ്ടാം പാദത്തില്‍ റോയല്‍സ് കണക്കുതീര്‍ക്കുമെന്നു കരുതിയെങ്കിലും അതുണ്ടായില്ല. അവിടെ അവര്‍ അഞ്ചു വിക്കറ്റിന്റെ ജയം കൊയ്യുകയായിരുന്നു.

 

പ്ലെയിങ് ഇലവന്‍

 

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, ധ്രുവ് ജുറേല്‍ (വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ് (ക്യാപ്റ്റന്‍), ഡോണോവന്‍ ഫെരേര, ദസുന്‍ ഷനക, രവീന്ദ്ര ജഡേജ, ജോഫ്ര ആര്‍ച്ചര്‍, നാന്ദ്രെ ബര്‍ഗര്‍, ബ്രിജേഷ് ശര്‍മ, യാഷ് രാജ് പുഞ്ച.

 

സണ്‍റൈസേഴ്സ് ഹൈദരാബാദ്- അഭിഷേക് ശര്‍മ, ട്രാവിസ് ഹെഡ്, ഇഷാന്‍ കിഷന്‍ (വിക്കറ്റ് കീപ്പര്‍), ഹെന്‍ട്രിച്ച്‌ ക്ലാസന്‍, സ്മരണ്‍ രവിചന്ദ്രന്‍, നിതീഷ് കുമാര്‍ റെഡ്ഡി, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ശിവങ് കുമാര്‍, ഇഷാന്‍ മലിംഗ, സാഖിബ് ഹുസൈന്‍, പ്രഫുല്‍ ഹിംഗെ.

 

 


Share
Copyright © All rights reserved. | Newsphere by AF themes.