May 13, 2026

സ്വര്‍ണവിലയിൽ ഇന്നും ഇടിവ് ; പവന് കുറഞ്ഞത് 360 രൂപ

Share

 

കേരളത്തില്‍ ഇന്നും സ്വര്‍ണവിലയില്‍ കുറവ്. ആഗോള വിപണിയില്‍ വില ഉയര്‍ന്നിരിക്കെയാണ് കേരളത്തിലെ ഇടിവ്. ഡോളര്‍ കരുത്താര്‍ജിച്ചതാണ് വില വന്‍തോതില്‍ കുതിക്കാതിരിക്കാന്‍ കാരണം. എന്നാല്‍ ഇതില്‍ ആശ്വാസം വേണ്ട എന്നാണ് വിപണിയില്‍ നിന്ന് ലഭിക്കുന്ന വിവരം. ഏത് സമയവും വില തിരിച്ചുകയറിയേക്കാം. വില കയറാനുള്ള എല്ലാ സാധ്യതകളും വിപണിയിലുണ്ട്.

 

 

രാജ്യാന്തര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 5366 ഡോളറായി ഉയര്‍ന്നിട്ടുണ്ട്. ഡോളര്‍ സൂചിക 98.55 എന്ന നിരക്കിലേക് കുതിച്ചു. ഏറെ കാലത്തിന് ശേഷമാണ് ഡോളര്‍ ഇത്രയും കരുത്താര്‍ജിക്കുന്നത്. ഡോളറിനെതിരെ ഇന്ത്യന്‍ രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. 91.72 എന്ന നിരക്കിലാണ് രൂപ. ഇത് ഇറക്കുമതി ചെലവ് കൂട്ടും. ക്രൂഡ് ഓയില്‍ വില വലിയ കുതിപ്പ് നടത്തുന്നു എന്നതാണ് മറ്റൊരു കാര്യം.

 

കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 45 രൂപയാണ് കുറഞ്ഞത്. ഇന്നത്തെ ഗ്രാം വില 15585 രൂപയാണ്. പവന് 360 രൂപ കുറഞ്ഞ് 124680 രൂപയായി. സ്വര്‍ണവില മാത്രമല്ല വെള്ളിയുടെ വിലയും ഇന്ന് കുറഞ്ഞു. ഗ്രാമിന് 295 രൂപയായിട്ടാണ് കുറഞ്ഞിരിക്കുന്നത്. കഴിഞ്ഞ ദിവസം 330 രൂപയായിരുന്നു ഗ്രാമിന് ഈടാക്കിയിരുന്നത്. സ്വര്‍ണവില ഇന്നലെ രാവിലെ വലിയ തോതില്‍ ഇടിയുകയും ഉച്ചയ്ക്ക് അല്‍പ്പം കയറുകയും ചെയ്തിരുന്നു.

 

കേരളത്തില്‍ ഇന്ന് 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 12800 രൂപയാണ് വില. 40 രൂപയാണ് വര്‍ധിച്ചത്. അതേസമയം, പവന് 102400 രൂപയായി താഴ്ന്നു. 14 കാരറ്റ് ഗ്രാമിന് 9970 രൂപയും എട്ട് ഗ്രാമിന് 79760 രൂപയുമാണ് ഇന്നത്തെ വില. 9 കാരറ്റ് ഗ്രാമിന് 6425 രൂപയും എട്ട് ഗ്രാമിന് 51400 രൂപയുമാണ് വില. ഈ മൂന്ന് കാരറ്റുകളിലും ആഭരണങ്ങള്‍ മാത്രമാണ് ലഭിക്കുക.

 

ഡോളര്‍ സൂചിക ഉയര്‍ന്നത് മറ്റു കറന്‍സികള്‍ക്ക് തിരിച്ചടിയാണ്. അതുകൊണ്ടുതന്നെ ഡോളര്‍ ഇതര കറന്‍സികള്‍ ഉപയോഗിച്ച്‌ സ്വര്‍ണം വാങ്ങുന്നത് ചെലവേറിയ കാര്യമാകും. രൂപയുടെ മൂല്യം ഇടിഞ്ഞത് ഇന്ത്യയില്‍ ഏത് സയമവും വില കൂടാനുള്ള സാധ്യതയിലേക്ക് വിരല്‍ ചൂണ്ടുന്നു. ഈ വേളയില്‍ വില കുറയുമ്ബോള്‍ തന്നെ ഉപഭോക്താക്കള്‍ വാങ്ങുകയാണ് ചെയ്യേണ്ടത്. അല്ലെങ്കില്‍ ജ്വല്ലറികളില്‍ ആഭരണം അഡ്വാന്‍സ് ബുക്കിങ് ചെയ്യുന്നതും ഉചിതമാകും.

 

അതേസമയം, ക്രൂഡ് ഓയില്‍ വില കുതിക്കുന്നത് ഇന്ത്യയ്ക്ക് വലിയ തിരച്ചടിയാണ്. ബ്രെന്റ് ക്രൂഡ് ബാരലിന് 80 ഡോളറിന് അടുത്തെത്തി. മാസങ്ങള്‍ക്ക് ശേഷമാണ് ഇത്രയും ഉയര്‍ന്ന വിലയിലേക്ക് സ്വര്‍ണം എത്തുന്നത്. ക്രൂഡ് ഓയില്‍ വില ഉയര്‍ന്നാല്‍ ഇന്ത്യയുടെ വ്യാപാര കമ്മി വര്‍ധിക്കുകയും രൂപ മൂല്യം ഇടിയുകയും ചെയ്യും. രൂപയുടെ മൂല്യം ഇടിയുന്നത് ഇറക്കുമതിക്കാര്‍ക്ക് നഷ്ടവും കയറ്റുമതിക്കാര്‍ക്ക് ലാഭവും ഉണ്ടാക്കും.

 

ഇന്ന് ഒരു പവന്‍ ആഭരണം വാങ്ങുന്ന വ്യക്തിക്ക് പണിക്കൂലിയും ജിഎസ്ടിയും ഹാള്‍മാര്‍ക്കിങ് ചാര്‍ജുമെല്ലാം ചേര്‍ത്ത് 1.34 ലക്ഷം രൂപ വരെ ചെലവ് പ്രതീക്ഷിക്കുന്നുണ്ട്. പഴയ ആഭരണം വില്‍ക്കുന്നവര്‍ക്ക് 1.24 ലക്ഷം കിട്ടുമെന്ന് പ്രതീക്ഷിക്കാം. ഗള്‍ഫ് മേഖല ആശങ്കയില്‍ നില്‍ക്കുന്നതിനാല്‍ വരുംദിവസങ്ങളില്‍ സ്വര്‍ണവില ഉയരുമെന്നാണ് കരുതുന്നത്.

 

 


Share
Copyright © All rights reserved. | Newsphere by AF themes.