പാകിസ്ഥാന് പുറത്തേക്കുള്ള വാതില്‍ തുറന്ന് ക്യാപ്റ്റന്‍ ബ്രൂക്കിന്റെ തകര്‍പ്പന്‍ സെഞ്ച്വറി ; 51 പന്തില്‍ 100 ! ഇംഗ്ലണ്ട് ലോകകപ്പ് സെമിയില്‍
പാകിസ്ഥാന്റെ പ്രതീക്ഷകളെ തല്ലിക്കെടുത്തി ഐതിഹാസിക സെഞ്ച്വറിയുമായി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹാരി ബ്രൂക്കിന്റെ മിന്നും പ്രകടനം. നായകന്റെ കന്നി ടി20 സെഞ്ച്വറി ബലത്തില്‍ ഇംഗ്ലണ്ട് ടി20 ലോകകപ്പിന്റെ സെമിയിലേക്ക് മുന്നേറി. അവസാന നാലില്‍ സ്ഥാനം ഉറപ്പിക്കുന്ന ആദ്യ ടീമായും ഇംഗ്ലണ്ട് മാറി. സൂപ്പർ എട്ടില്‍ തുടരെ രണ്ടാം ജയം സ്വന്തമാക്കിയ ഇംഗ്ലണ്ട് പാകിസ്ഥാനെ 2 വിക്കറ്റിനാണ് വീഴ്ത്തിയത്. ഇതോടെ പാകിസ്ഥാന്റെ സെമി പ്രതീക്ഷകള്‍ ഏതാണ്ട് അവസാനിച്ച സ്ഥിതിയാണ്. അടുത്ത മത്സരം ജയിച്ചാലും സെമിയിലെത്തുന്ന കാര്യം സംശയത്തില്‍.
ആദ്യം ബാറ്റ് ചെയ്ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സാണ് സ്വന്തമാക്കിയത്. ഇംഗ്ലണ്ട് 19.1 ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 166 റണ്‍സ് അടിച്ചെടുത്തു.
50 പന്തില്‍ കന്നി സെഞ്ച്വറിയ തൂക്കിയ ബ്രൂക്ക് 51ാം പന്തില്‍ ഷഹീന്‍ അഫ്രീദിയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ ഇംഗ്ലണ്ട് ജയമുറപ്പിച്ചിരുന്നു. 51 പന്തില്‍ 10 ഫോറും 4 സിക്‌സും സഹിതമായിരുന്നു ബ്രൂക്കിന്റെ മഹത്തായ ഇന്നിങ്‌സ്.
വിജയത്തിലേക്ക് ബാറ്റെടുത്ത ഇംഗ്ലണ്ടിനെ ആദ്യ പന്തില്‍ തന്നെ വിക്കറ്റ് വീഴ്ത്തി ഷഹീന്‍ ഷാ അഫ്രീദി ഞെട്ടിച്ചു. ആദ്യ പന്തില്‍ ഓപ്പണര്‍ ഫില്‍ സാള്‍ട്ട് ഗോള്‍ഡന്‍ ഡക്കില്‍ പുറത്ത്. പിന്നാലെ മൂന്നാം ഓവര്‍ എറിയാനെത്തിയ അഫ്രീദി വീണ്ടും ഇംഗ്ലണ്ടിനെ ഞെട്ടിച്ചു. ജോസ് ബട്‌ലറെ (2) മടക്കിയാണ് താരം ഇംഗ്ലണ്ടിനെ പ്രതിരോധത്തിലാക്കിയത്.
എന്നാല്‍ മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ ബ്രൂക്ക് എത്തിയതോടെ ഒരറ്റം ഇംഗ്ലണ്ട് സുരക്ഷിതമാക്കി. എന്നാല്‍ അപ്പോഴും മറ്റേ അറ്റത്ത് വിക്കറ്റുകള്‍ വീണു. ഒരു ഘട്ടത്തില്‍ ഇംഗ്ലണ്ട് 4 വിക്കറ്റ് നഷ്ടത്തില്‍ 58 റണ്‍സെന്ന നിലയിലായിരുന്നു. പിന്നീട് അഞ്ച്, ആറ് വിക്കറ്റുകളില്‍ സാം കറന്‍ (16), വില്‍ ജാക്‌സ് എന്നിവരെ കൂട്ടുപിടിച്ച് ഹാരി ബ്രൂക്ക് പോരാട്ടം തുടര്‍ന്നു. വില്‍ ജാക്‌സ് 23 പന്തില്‍ 2 സിക്‌സും ഒരു ഫോറും സഹിതം 28 റണ്‍സുമായി മടങ്ങി.
19ാം ഓവറില്‍ രണ്ട് വിക്കറ്റുകള്‍ വീഴ്ത്തി മുഹമ്മദ് നവാസ് പാകിസ്ഥാനെ വീണ്ടും പ്രതീക്ഷകള്‍ നല്‍കിയെങ്കിലും ഇംഗ്ലണ്ട് ആ ടെന്‍ഷന്‍ അതിജീവിച്ചു. അവസാന ഓവറിലെ ആദ്യ പന്ത് തന്നെ ഫോറടിച്ച് ജോഫ്ര ആര്‍ച്ചര്‍ ഇംഗ്ലണ്ടിന്റെ ജയം കുറിച്ചു.
പാകിസ്ഥാനായി അഫ്രീദി മികച്ച രീതിയില്‍ പന്തെറിഞ്ഞു. താരം 4 ഓവറില്‍ 30 റണ്‍സ് വഴങ്ങി 4 വിക്കറ്റെടുത്തു. ഉസ്മാന്‍ താരിഖ്, മുഹമ്മദ് നവാസ് എന്നിവര്‍ 2 വിക്കറ്റ് വീഴ്ത്തി.
നേരത്തെ നിര്‍ണായക പോരാട്ടത്തില്‍ കൂറ്റന്‍ സ്‌കോര്‍ ഉയര്‍ത്താന്‍ സാധിച്ചില്ലെങ്കിലും പൊരുതവുന്ന സ്‌കോര്‍ പാകിസ്ഥാന്‍ മുന്നില്‍ വച്ചു. 20 ഓവറില്‍ നേടാന്‍ കഴിഞ്ഞത് 164 റണ്‍സ്. ടോസ് നേടി പാകിസ്ഥാന്‍ ബാറ്റിങിനു ഇറങ്ങുകയായിരുന്നു.
ഓപ്പണര്‍ സാഹിബ്‌സാദ ഫര്‍ഹാന്‍ നടത്തിയ പോരാട്ടമാണ് അവരെ പൊരുതാവുന്ന സ്‌കോറിലേക്ക് എത്തിച്ചത്. ഓപ്പണറായി ഇറങ്ങിയ സാഹിബ്‌സാദ ഫര്‍ഹാന്‍ 45 പന്തില്‍ 2 സിക്‌സും 7 ഫോറും സഹിതം 63 റണ്‍സെടുത്തു.
ബാബര്‍ അസം, ഫഖര്‍ സമാന്‍, ഷദബ് ഖാന്‍ എന്നിവരും നിര്‍ണായക സംഭാവന നല്‍കിയതോടെയാണ് അവര്‍ ഈ സ്‌കോറിലെത്തിയത്. മറ്റൊരാളും രണ്ടക്കം കണ്ടില്ല.
ബാബര്‍ 24 പന്തില്‍ 25 റണ്‍സെടുത്തു മുടങ്ങി. ഫഖര്‍ സമാന്‍ 16 പന്തില്‍ 2 വീതം സിക്‌സും ഫോറും സഹിതം 25 റണ്‍സ് വാരി. ഷദബ് ഖാന്‍ 11 പന്തിലാണ് 23 അടിച്ചത്.
ഇംഗ്ലണ്ടിനായി ലിയാം ഡോസന്‍ 4 ഓവറില്‍ 24 റണ്‍സ് വഴങ്ങി 3 വിക്കറ്റെടുത്തു. ജാമി ഓവര്‍ടന്‍, ജോഫ്ര ആര്‍ച്ചര്‍ എന്നിവര്‍ 2 വീതം വിക്കറ്റുകളും സ്വന്തമാക്കി. ആദില്‍ റഷീദിന് ഒരു വിക്കറ്റ് കിട്ടി.
