ലോറിയുടെ ടൂൾ ബോക്സിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവും എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
മീനങ്ങാടി : വയനാട്ടിൽ വീണ്ടും വാണിജ്യ അളവിൽ ലഹരി വേട്ട. ലോറിയുടെ ടൂൾ ബോക്സിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഹൈബ്രിഡ് കഞ്ചാവും എം.ഡി.എം.എയും മീനങ്ങാടി പോലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു പിടികൂടി. സംഭവത്തിൽ വയനാട്, പള്ളിക്കുന്ന്, ആനക്കുഴി വീട്ടിൽ, ജിബിൻ ജോൺസൺ (24), കുറുമ്പാലക്കോട്ട, കാക്കശ്ശേരി വീട്ടിൽ, നിഖിൽ തോമസ് (24) എന്നിവരെ അറസ്റ്റ് ചെയ്തു. 17.98 ഗ്രാം എം ഡി എം എ യും 4.59 ഗ്രാം ഹൈബ്രിഡ് കഞ്ചാവും ഇവരിൽ നിന്നും പിടിച്ചെടുത്തു.
ശനിയാഴ്ച വൈകീട്ട് മീനങ്ങാടി, കൊളഗപ്പാറ സ്കൂൾ ജംഗ്ഷന് സമീപം പോലീസ് നടത്തിയ പട്രോളിങ് ഡ്യൂടിക്കിടെയാണ് ലഹരിയുമായി യുവാക്കളെ പിടികൂടിയത്. ദേശീയപാതയിലൂടെ വന്ന കെ എൽ 73 എഫ് 1089 നമ്പർ ലോറി തടഞ്ഞു നിർത്തിയപ്പോൾ ഡ്രൈവറും കോ ഡ്രൈവറും പരിഭ്രമിക്കുന്നത് കണ്ട് സംശയം തോന്നി നടത്തിയ വിശദ പരിശോധനയിലാണ് ലഹരി കണ്ടെത്തിയത്. ഇളകിയ നിലയിലായിരുന്ന ടൂൾ ബോക്സിനുള്ളിൽ മറ്റൊരു ബോക്സിലായി ഒളിപ്പിച്ച നിലയിലായിരുന്നു മയക്കുമരുന്നുകൾ. മൈസൂർ, ബേഗൂരിൽ നിന്നും വാങ്ങിയ ലഹരി സ്വന്തം ആവശ്യത്തിനും വിൽപ്പനയ്ക്കുമായി കടത്തുകയായിരുന്നു. എസ്ഐ ഡി. മിഥുൻ, എ എസ് ഐ സുകുമാരൻ, എസ് സി പി ഓ അയ്യൂബ്, സിപിഒ ഗോപകുമാർ എന്നിവരാണ് പോലീസ് സംഘത്തിൽ ഉണ്ടായിരുന്നത്.
