October 4, 2025

വയനാട് ബ്രഹ്മഗിരിയിലെ തട്ടിപ്പ് : സഹകരണ രജിസ്ട്രാറുടെ അനുമതി ഇല്ലാതെ സിപിഎം സഹകരണ സംഘങ്ങള്‍ കോടികള്‍ നിക്ഷേപിച്ചു ; വിവരാവകാശ രേഖകള്‍ പുറത്ത്

Share

 

ബത്തേരി : ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയില്‍ സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകളും സഹകരണ സംഘങ്ങളും കോടികള്‍ നിക്ഷേപിച്ചത് നിയമം ലംഘിച്ച്‌. നിക്ഷേപങ്ങള്‍ നിയമം അട്ടിമറിച്ചാണെന്ന് തെളിയിക്കുന്ന വിവരാവകാശ രേഖകള്‍ പുറത്ത്. നിക്ഷേപിച്ച പണം കിട്ടാതായതോടെ സിപിഎം ഭരിക്കുന്ന സഹകരണബാങ്കുകള്‍ തന്നെ ബ്രഹ്മഗിരിക്കെതിരെ നിയമനടപടി തുടങ്ങിയിരിക്കുകയാണ്

 

ബ്രഹ്മഗിരി ഡെവലപ്പ്മെന്‍റ് സൊസൈറ്റിയിലേക്ക് വ്യക്തികളില്‍ നിന്ന് കൂടാതെ സഹകരണ മേഖലയില്‍ നിന്ന് കോടി കണക്കിന് രൂപയാണ് സിപിഎം നേതാക്കള്‍ എത്തിച്ചത്. പ്രധാനമായും സിപിഎം നിയന്ത്രണത്തിലുള്ള ബാങ്കുകളില്‍ നിന്നും ഇടത് അനുകൂല സഹകരണ സംഘങ്ങളില്‍ നിന്നുമായിരുന്നു പണം. കോഴിക്കോട് ജില്ലയിലെ ബാങ്കുകളില്‍ നിന്ന് മാത്രം പതിനഞ്ച് കോടിയോളം രൂപയാണ് എത്തിച്ചതെന്നാണ് കണക്ക്.

 

 

ജനങ്ങള്‍ പണം നിക്ഷേപിക്കുന്ന സഹകരണ സ്ഥാപങ്ങള്‍ക്ക് ആ പണം തോന്നിയത് പോലെ നിക്ഷേപിക്കാനുള്ള അധികാരമില്ല. നിക്ഷേപിക്കാൻ സഹകരണ രജിസ്ട്രാറുടെ അനുമതി നിർബന്ധമായും വേണം. എന്നാല്‍ ബ്രഹ്മഗിരിയിലേക്ക് ഒഴുക്കിയ പണത്തിന് അത്തരമൊരു അനുമതിയും ഉണ്ടായിരുന്നില്ലെന്നും നടപടി നിയമവിരുദ്ധമാണെന്നും ജോയിന്‍റ് രജിസ്ട്രാറുടെ ഓഫീസില്‍ നിന്നുമുള്ള വിവരാവകാശ മറുപടിയില്‍ പറയുന്നു.

 

നിക്ഷേപങ്ങളില്‍ നിയമലംഘനം ബോധ്യപ്പെട്ടതിനാല്‍ ഓഡിറ്റില്‍ ഒബ്ജെക്‌ട് ചെയ്തിരുന്നുവെന്ന് സഹകരണ ഓഡിറ്റ് ജോയിന്‍റ് ഡയറക്ടർ വെളിപ്പെടുത്തുന്നു. ഇത് റിപ്പോർട്ടില്‍ ന്യൂനതയായി പരാമർശിക്കുകയും ചെ്യതതായും ഓഡിറ്റ് വിഭാഗം ഏഷ്യാനെറ്റ്ന്യൂസിന് നല്‍കിയ മറുപടിയില്‍ വ്യക്തമാക്കുന്നുണ്ട്. 2022 ല്‍ ബ്രഹ്മഗിരി തകർന്നതോടെ കാര്യങ്ങള്‍ വഷളായെന്ന് ബോധ്യപ്പെട്ട സഹകരണബാങ്കുകളും സംഘങ്ങളും ആ പണം തിരികെ കിട്ടാനായി നെട്ടോടം ഓടുകയാണ്. ഒരു കോടി രൂപ നിക്ഷേപിച്ച സിപിഎം തന്നെ ഭരിക്കുന്ന കോഴിക്കോട് ജില്ലയിലെ പനങ്ങാട് സഹകരണ ബാങ്ക് ബ്രഹ്മഗിരിക്കെതിരെ കോടതിയെ സമീപിച്ചു. പണം ഉടൻ നല്‍കാൻ കോടതി ഉത്തരവ് വന്ന് 9 മാസം കഴിഞ്ഞു ഇനിയും ബ്രഹ്മഗിരി പണം നല്‍കിയിട്ടില്ല

 

 


Share
Copyright © All rights reserved. | Newsphere by AF themes.