ദാദസാഹിബ് ഫാല്‍ക്കെ പുരസ്കാരം സ്വീകരിച്ച് മോഹൻലാല്‍ : ഉര്‍വശിയ്ക്കും വിജയരാഘവനും പുരസ്കാരങ്ങള്‍ ; തലയുയര്‍ത്തി മലയാള സിനിമ

ദാദസാഹിബ് ഫാല്‍ക്കെ പുരസ്കാരം ഏറ്റുവാങ്ങി മലയാളത്തിൻ്റെ സ്വന്തം മോഹൻലാല്‍. രാഷ്ട്രപതി ദ്രൗപതി മുർമ്മുവില്‍ നിന്നാണ് ന്യൂഡല്‍ഹിയിലെ വിഗ്യാൻ ഭവനില്‍ വച്ച് നടന്ന ചടങ്ങില്‍ താരം പുരസ്കാരം കൈപ്പറ്റിയത്.സിനിമാമേഖലയിലെ സമഗ്ര സംഭാവനയ്ക്കാണ് ദാദസാഹിബ് ഫാല്‍ക്കെ പുരസ്കാരം.
ദാദസാഹിബ് ഫാല്‍ക്കെ പുരസ്കാരം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമാണ് മോഹൻലാല്‍. മലയാളത്തില്‍ നിന്ന് അടൂർ ഗോപാലകൃഷ്ണൻ മാത്രമാണ് മുൻപ് ഈ പുരസ്കാരം നേടിയിട്ടുള്ളത്.
ദേശീയ ചലച്ചിത്ര പുരസ്കാരദാന വേദിയില്‍ തിളങ്ങി മലയാള സിനിമ. ആറ് മലയാളികളാണ് വിവിധ വിഭാഗങ്ങളിലായി പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്. ഉർവശി, വിജയരാഘവൻ, ക്രിസ്റ്റോ ടോമി തുടങ്ങിയവർ നേരത്തെ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങി. മികച്ച സഹനടൻ (പൂക്കാലം), സഹനടി (ഉള്ളൊഴുക്ക്) എന്നീ വിഭാഗങ്ങളിലാണ് യഥാക്രമം വിജയരാഘവൻ, ഉർവശി എന്നിവർ പുരസ്കാരങ്ങള്‍ ഏറ്റുവാങ്ങിയത്. മികച്ച പ്രൊഡക്ഷൻ ഡിസൈനർ പുരസ്കാരം മോഹൻ ദാസും (2018) മികച്ച എഡിറ്റർക്കുള്ള പുരസ്കാരം മിഥുൻ മുരളിയും (പൂക്കാലം) ഏറ്റുവാങ്ങി. മികച്ച മലയാള സിനിമയായ ഉള്ളൊഴുക്കിൻ്റെ സംവിധായകൻ ക്രിസ്റ്റോ ടോമിയും പുരസ്കാരം സ്വീകരിച്ചു.