September 20, 2025

കവർച്ചാ പ്ലാൻ തകർത്ത് നാലംഗ ക്വട്ടേഷൻ കവർച്ചാസംഘത്തെ പൊക്കി വയനാട് പോലീസ്

Share

 

കൽപ്പറ്റ : വാഹനം കവർച്ച ചെയ്യാനുള്ള പ്ലാൻ പൊളിച്ച് നാലംഗ ക്വട്ടേഷൻ കവർച്ചാ സംഘത്തെ പൊക്കി വയനാട് പോലീസ്. കണ്ണൂർ സ്വദേശികളായ മുഴക്കുന്ന്, കയമാടൻ വീട്ടിൽ പക്രു എന്ന എം. ഷനീഷ്(42), പരിയാരം, പൊയിൽതെക്കിൽ വീട്ടിൽ സജീവൻ (43), വിളക്കോട്പറയിൽ വീട്ടിൽ, കെ.വി ഷംസീർ (34), വിളക്കോട് കൊക്കോച്ചാലിൽ വീട്ടിൽ കെ.എസ്. നിസാമുദ്ധീൻ(32) എന്നിവരെയാണ് 20.09.2025 പുലർച്ചെ സംശയാസ്‌പദമായ സാഹചര്യത്തിൽ കൽപ്പറ്റ വിനായകയിൽ വെച്ച് പിടികൂടിയത്. ഷനീഷ് വധശ്രമം, കവർച്ച, ആയുധം കൈവശം വെക്കൽ തുടങ്ങി നിരവധി ക്രിമിനൽ കേസുകളിലും ഫോറസ്റ്റ് കേസിലും ഉൾപ്പെട്ടയാളാണ്. രണ്ടാം പ്രതിയായ സജീവനും കേസുകളിൽ പ്രതിയാണ്. ഇവർ ഒന്നിച്ച് കവർച്ച നടത്തുന്നതിനായി മുന്നൊരുക്കം ചെയ്ത് വന്നതാണെന്ന് മനസ്സിലാക്കിയ പോലീസ് ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

 

കൽപ്പറ്റ വിനായകയിൽ റോഡിലേക്ക് അഭിമുഖമായി നിർത്തിയിട്ട ഇന്നോവ കാർ നൈറ്റ്‌ പട്രോളിംഗ് ഡ്യൂട്ടിക്കിടെ കൽപ്പറ്റ കണ്ട്രോൾ റൂം എ.എസ്.ഐ സി. മുജീബ്, ഡ്രൈവർ എ.എസ്.ഐ നെസ്സി, സിപിഓ ജാബിർ എന്നിവരടങ്ങുന്ന പോലീസ് സംഘം സംശയാസ്‌പദമായ സാഹചര്യത്തിൽ കണ്ടതാണ് വലിയൊരു കവർച്ചാ ശ്രമം പൊളിച്ചടക്കിയത്. വാഹനത്തിന് പിറകിൽ നാല് പേർ മാറി നിൽക്കുന്നത് കണ്ട് ഇവരെ ചോദ്യം ചെയ്തപ്പോൾ ഇവർ പരസ്പരവിരുദ്ധമായി സംസാരിച്ചത് പോലീസിന്റെ സംശയം ഇരട്ടിപ്പിച്ചു. കൂട്ടത്തിൽ ഒരാളായ ഷനീഷ് മുൻപ് അമ്പലവയൽ പോലീസ് സ്റ്റേഷൻ പരിധിയിലെ കവർച്ചാ കേസിൽ ഉൾപ്പെട്ടിട്ടുള്ളതാണെന്നും വാഹനത്തിന്റെ നമ്പർ പ്ലേറ്റ് വ്യാജമാണെന്ന് മനസ്സിലാക്കുകയും ചെയ്തതോടെ നാല് പേരെയും മാറി മാറി ചോദ്യം ചെയ്യുകയും ഇവർ ബാംഗ്ലൂരിൽ നിന്നും വരുന്ന വാഹനം കവർച്ച നടത്തുന്നതിനായി വന്നിട്ടുള്ളതാണെന്നും മനസ്സിലാക്കുകയും ചെയ്തു. ഉടൻതന്നെ നൈറ്റ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ക്രൈംബ്രാഞ്ച് ഡിവൈഎസ്പി കെ.ജി പ്രവീൺകുമാറിനെ വിവരമറിയിക്കുകയും കൂടുതൽ പോലീസെത്തി ഇവരെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

 

ജില്ലാ ക്രൈം ബ്രാഞ്ച് ഡി.വൈ.എസ്.പി കെ.ജി പ്രവീൺകുമാർ, കൽപ്പറ്റ പോലീസ് സ്റ്റേഷനിലെ സബ് ഇൻസ്‌പെക്ടർ വിമൽ ചന്ദ്രൻ, ജൂനിയർ എസ്.ഐ കെ. സിൻഷ, സിവിൽ പോലീസ് ഓഫിസർമാരായ ഷഹീർ, വിനീഷ് എന്നിവരും, വൈത്തിരി സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർ സജേഷ് സി. ജോസ്, എസ് സി പി ഓ മാരായ ഖാലിദ്, സുഭാഷ് എന്നിവരടങ്ങുന്ന കൂടുതൽ പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ വാഹനം സഹിതം കൽപ്പറ്റ സ്റ്റേഷനിൽ എത്തിച്ച്‌ ഇവർക്കെതിരെ കേസ് രെജിസ്റ്റർ ചെയ്യുകയുമായിരുന്നു.


Share
Copyright © All rights reserved. | Newsphere by AF themes.