സ്കൂളില്‍ വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കാൻ ഏഴ് നിര്‍ദേശങ്ങളുമായി സര്‍ക്കാര്‍

സ്കൂളില്‍ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ സുരക്ഷാ ഓഡിറ്റിങ് ഉള്‍പ്പെടെ ഏഴു മാർഗനിർദേശങ്ങള്‍ പുറപ്പെടുവിച്ചതായി സർക്കാർ ഹൈക്കോടതിയില്‍ അറിയിച്ചു. വയനാട് സുല്‍ത്താൻബത്തേരിയില്‍ സർക്കാർ സ്കൂളില്‍ 2019-ല്‍ വിദ്യാർഥിനി ക്ലാസ്മുറിയില്‍വെച്ച് പാമ്ബുകടിയേറ്റു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ അഡ്വ. കുളത്തൂർ ജയ്സിങ് ഫയല്‍ചെയ്ത ഹർജിയിലാണ് സർക്കാർ ഇക്കാര്യം അറിയിച്ചത്. പൊതുവിദ്യാഭ്യാസ അഡീഷണല്‍ ഡയറക്ടർ ഇറക്കിയ സർക്കുലറാണ് ഹാജരാക്കിയത്.
മാർഗനിർദേശങ്ങള്‍
• ശൗചാലയങ്ങളില്‍ വൃത്തിയും വെള്ളവും വെളിച്ചവും ഉറപ്പാക്കണം
• സ്കൂളില്‍ പ്രഥമശുശ്രൂഷാ കിറ്റ് വേണം, പ്രഥമശുശ്രൂഷയില്‍ രണ്ട് ജീവനക്കാർക്കെങ്കിലും അടിസ്ഥാനപരിശീലനം നല്‍കണം
• അടിയന്തര മെഡിക്കല്‍ സാഹചര്യങ്ങള്‍ നേരിടാൻ ചൈല്‍ഡ് എമർജൻസി മെഡിക്കല്‍ റെസ്പോണ്‍സ് പ്ലാൻ തയ്യാറാക്കണം. ആന്റിവെനം, പീഡിയാട്രിക് മെഡിക്കല്‍ കെയർ തുടങ്ങിയവ ലഭ്യമാക്കാൻ അടുത്തുള്ള ആശുപത്രിയുമായുള്ള ഏകോപനം
• പാമ്ബിനെ ഒഴിവാക്കാൻ വനംവകുപ്പുമായി ഏകോപനം. സ്കൂളിലും പരിസരങ്ങളിലും പരിശോധന നടത്തണം
• തീപ്പിടിത്തം, വെള്ളപ്പൊക്കം തുടങ്ങിയവ നേരിടാൻ ദുരന്തനിവാരണ അതോറിറ്റി, തദ്ദേശസ്ഥാപനം എന്നിവയുമായിച്ചേർന്ന് മോക്ക് ഡ്രില്‍ നടത്തണം
• നിർദേശങ്ങള്‍ പാലിക്കുന്നുണ്ടെന്ന് സ്കൂള്‍ മേധാവികളും മാനേജ്മെന്റും ഉറപ്പാക്കണം. ജില്ലാ വിദ്യാഭ്യാസ അധികൃതർ ഇടയ്ക്കിടെ പരിശോധനനടത്തണം