പ്ലസ് വണ്‍ പ്രവേശനം: രണ്ടാം അലോട്മെന്റ് നാളെ : ഒഴിവുള്ളത് 96,108 സീറ്റുകള്‍

തിരുവനന്തപുരം : സംസ്ഥാനത്തെ പ്ലസ് വണ്‍ പ്രവേശനം പുരോഗമിക്കുന്നു. രണ്ടാം അലോട്ട്മെൻറ് ജൂണ്‍ ഒമ്ബതിന് പ്രസിദ്ധീകരിക്കും. ഒമ്ബതിന് വൈകിട്ടോടെയാകും അലോട്ട്മെൻറ് പ്രസിദ്ധീകരിക്കുക. രണ്ടാം അലോട്ട്മെൻ്റ് വന്ന ശേഷം ജൂണ്‍ 10,11 തീയതികളില്‍ പ്രവേശനം നടക്കുന്നതാണ്. അലോട്ട്മെൻറ് ലഭിച്ച വിദ്യാർത്ഥികള്‍ ആവശ്യമായ രേഖകള്‍ സഹിതം പ്രവേശനം ലഭിച്ച സ്‌കൂളുകളില്‍ എത്തി പ്രവേശനം ഉറപ്പാക്കേണ്ടതാണ്. മൂന്നാമത്തെ അലോട്ട്മെൻറ് ജൂണ്‍ 16 ന് പ്രസിദ്ധീകരിക്കും. തുടർന്ന് ജൂണ്‍ 18ഓടെ തന്നെ ഈ അധ്യയന വർഷത്തെ പ്ലസ് വണ്‍ ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്.
പ്ലസ് വണിലേക്ക് ഇനി ഒഴിവുള്ളത് 96,108 സീറ്റുകളാണ്. അതില്‍ സ്‌പോർട്‌സ് ക്വാട്ടയിലേക്ക് 3508 സീറ്റുകളും അവശേഷിക്കുന്നുണ്ട്. മോഡല്‍ റസിഡൻഷ്യല്‍ സ്‌കൂളുകളില്‍ 494 സീറ്റുകള്‍ ഇനി ബാക്കിയുള്ളത്. ഇതുവരെ ആകെ പ്രവേശനം നേടിയത് 2,26,960 കുട്ടികളാണ്. 1,63,801 അപേക്ഷകർ കൂടി ശേഷിക്കുന്നുണ്ടെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആദ്യ അലോട്ട്‌മെൻ്റില്‍ 1,21,743 വിദ്യാർത്ഥികളാണ് സ്ഥിര പ്രവേശനം നേടിയത്. മെറിറ്റ് ക്വാട്ടയില്‍ 2,49,540 വിദ്യാർഥികള്‍ക്ക് അലോട്ട്‌മെൻ്റ് നല്‍കിയതില്‍ 1,21,743 പേർ മാത്രമാണ് പ്രവേശനം നേടിയിരിക്കുന്നത്. ഇതില്‍ 99,525 പേർ താല്‍ക്കാലിക പ്രവേശനം നേടിയവരാണ്. അലോട്ട്‌മെൻ്റ് വന്നിട്ടും പ്രവേശനം നേടാത്തവരുടെ (നോണ്‍-ജോയിനിങ്ങ്) എണ്ണം 27074 ആണ്.
ഒന്നാമത്തെ അലോട്ട്മെൻറ് പ്രകാരമുള്ള പ്രവേശനത്തിന് ശേഷമുള്ള ഒഴിവുകള്‍ പ്രകാരം, മെറിറ്റ് ക്വാട്ടയില്‍ 96,108, സ്‌പോർട്‌സ് ക്വാട്ടയില്‍ 3508, മോഡല്‍ റസിഡെൻഷ്യല്‍ സ്‌കൂളില്‍ 494 എന്നിങ്ങനെയാണ് കണക്കുകള്‍. അലോട്മെന്റ് ലഭിച്ചിട്ടും താല്‍ക്കാലിക പ്രവേശനം നേടാതിരിക്കുന്നവരെ തുടർന്നുള്ള അലോട്ടുമെൻ്റില്‍ പരിഗണിക്കുന്നതല്ല.