കശ്മീരില്‍ തിരച്ചില്‍ ശക്തമാക്കി സൈന്യം : ബാരാമുള്ളയില്‍ രണ്ട് ഭീകരരെ വധിച്ചു ; തിരിച്ചടി ഭയന്ന് പാകിസ്താൻ

ശ്രീനഗർ: പഹല്‍ഗാമിലെ ഭീകരാക്രമണത്തിന് പിന്നാലെ കശ്മീരില്‍ തിരച്ചില്‍ ശക്തമാക്കി സൈന്യം. ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറ്റത്തിന് ശ്രമിച്ച രണ്ട് ഭീകരരെ സൈന്യം വധിച്ചു. ‘ഓപ്പറേഷൻ ടിക്ക’ എന്ന പേരിലാണ് ബാരാമുള്ളയില്‍ സൈന്യത്തിന്റെ ഓപ്പറേഷൻ നടക്കുന്നത്. മേഖലയില്‍ ഓപ്പറേഷൻ പുരോഗമിക്കുകയാണെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു.
ബുധനാഴ്ച രാവിലെയാണ് ബാരാമുള്ളയില്‍ നിയന്ത്രണരേഖയില്‍ ഭീകരരുടെ നുഴഞ്ഞുകയറ്റശ്രമമുണ്ടായത്. ഇത് തടയുകയും തുടർന്നുണ്ടായ വെടിവെപ്പില്‍ രണ്ട് ഭീകരരെ സൈന്യം വധിക്കുകയും ചെയ്തെന്നാണ് റിപ്പോർട്ട്.
അതിനിടെ, പഹല്‍ഗാം ഭീകരാക്രമണത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അവകാശപ്പെട്ട് പാകിസ്താൻ രംഗത്തെത്തി. പാകിസ്താൻ പ്രതിരോധ മന്ത്രി ഖാജ ആസിഫ് ആണ് പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന്റെ പങ്ക് നിഷേധിച്ച് രംഗത്തെത്തിയത്. എല്ലാരൂപത്തിലുമുള്ള ഭീകരവാദത്തെ എതിർക്കുന്ന രാജ്യമാണ് പാകിസ്താനെന്നും പഹല്‍ഗാം ഭീകരാക്രമണത്തില്‍ പാകിസ്താന് ബന്ധമില്ലെന്നും പാക് മന്ത്രി പറഞ്ഞു.
പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യയുടെ ഭാഗത്തുനിന്ന് തിരിച്ചടിയുണ്ടായേക്കാമെന്ന് പാകിസ്താന് ഭയമുണ്ട്. തിരിച്ചടി ഭയന്ന് നിയന്ത്രണരേഖയ്ക്കടുത്തുള്ള ഗ്രാമങ്ങള്‍ പാകിസ്താൻ ഒഴിപ്പിക്കുകയാണെന്നും റിപ്പോർട്ടുകളുണ്ട്.
നേരത്തെ ഉറിയിലും പുല്‍വാമയിലും നടന്ന ഭീകരാക്രമണത്തിന് കനത്തതിരിച്ചടിയാണ് ഇന്ത്യൻ സൈന്യം നല്‍കിയിരുന്നത്. 2016-ലെ ഭീകരാക്രമണത്തിന് സർജിക്കല്‍ സ്ട്രൈക്കിലൂടെയായിരുന്നു ഇന്ത്യയുടെ മറുപടി. 2019-ലെ പുല്‍വാമ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്താനിലെ ബലാക്കോട്ടില്‍ വ്യോമാക്രമണം നടത്തിയും ഇന്ത്യ തിരിച്ചടിച്ചിരുന്നു. ബലാക്കോട്ടിലെ ജെയ്ഷെ ക്യാമ്ബിനെ ലക്ഷ്യമാക്കിയായിരുന്നു ഇന്ത്യയുടെ വ്യോമാക്രമണം.