കൂടൽക്കടവിൽ ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ച സംഭവം ; രണ്ടുപേർ പിടിയിൽ

കൽപ്പറ്റ : ആദിവാസി യുവാവിനെ കാറില്‍ വലിച്ചിഴച്ച സംഭവത്തിൽ രണ്ടുപേരെ പൊലീസ് പിടികൂടി. കണിയാമ്പറ്റ പച്ചിലക്കാട് സ്വദേശികളായ ഹർഷിദ്, അഭിരാം എന്നിവരാണ് പൊലീസിൻ്റെ പിടിയിലായത്. കൽപ്പറ്റയിൽ നിന്നാണ് പ്രതികളെ പൊലീസ് പിടികൂടിയത്.
മാതൻ എന്ന യുവാവിനെ കാറില്‍ വലിച്ചിഴച്ച സംഭവത്തിൻ്റെ ദൃശ്യങ്ങൾ കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ചരക്കാണ് മാനന്തവാടി കൂടല്‍ കടവ് ഡാമിന് സമീപം ക്രൂരത അരേേങ്ങറിയത്. ഇവിടെയെത്തിയ ഇരു സംഘങ്ങള്‍ തമ്മില്‍ വാക്കുതര്‍ക്കമുണ്ടായി. ചോദ്യം ചെയ്ത നാട്ടുകാരെയും സംഘം ആക്രമിച്ചു. ഇതിനിടെ കല്ലുമായി ആക്രമിക്കാനെത്തിയ ആളെ തടയുകയായിരുന്നു മാതന്‍. പിന്നീട് കാര്‍ മുന്നോട്ടെടുത്തപ്പോൾ ഡോറില്‍ കൈ കുടുങ്ങിയ മാതനെ വലിച്ചിഴക്കുകയായിരുന്നു.
ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ പ്രതികളെ തിരിച്ചറിഞ്ഞ പൊലീസ് ഇവർ സഞ്ചരിച്ച കാര്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തിയത്. അന്വേഷണത്തില്‍ വാഹനത്തില്‍ ഉണ്ടായിരുന്നത് ഹര്‍ഷിദ് ആണെന്ന് കണ്ടെത്തിയിരുന്നു. ഡിജിറ്റല്‍ തെളിവുകളും മറ്റും പൊലീസ് ശേഖരിച്ചിരുന്നു. ഉച്ചയോടെ ഇവരുടെ വീട്ടില്‍ നിന്ന് കാര്‍ കണ്ടെത്തിയെങ്കിലും പ്രതികളെക്കുറിച്ച് വിവരമില്ലായിരിന്നു. ഇവരുടെ മൊബൈല്‍ ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. കേസിൽ പനമരം സ്വദേശികളായ രണ്ടുപേരെ കൂടി കണ്ടെത്താനുണ്ട്.