പയ്യമ്പള്ളിയിൽ യുവാവിനെയും സുഹൃത്തുക്കളെയും മര്‍ദിച്ച സംഭവം; മൂന്നുപേര്‍ കൂടി അറസ്റ്റിൽ
മാനന്തവാടി : ഫാം നടത്തുന്നതിനായി പാട്ടത്തിനെടുത്ത ഭൂമിയില്‍ അതിക്രമിച്ചു കയറി യുവാവിനെയും സുഹൃത്തുക്കളെയും മര്‍ദിച്ചെന്ന പരാതിയില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍. തൃശൂര്‍ കൊടുങ്ങല്ലൂര്‍ കൊള്ളിക്കത്തറ വീട്ടില്‍ ഷാനവാസ് (42), എറണാകുളം, വാവക്കാട് വെളിയില്‍ പറമ്പില്‍ വീട്ടില്‍ അഖില്‍ ഉണ്ണികൃഷ്ണന്‍(25), എറണാകുളം എടമനക്കാട് പള്ളത്തുവീട്ടില്‍ മുഹമ്മദ് അസ്ലം(34) എന്നിവരെയാണ് മാനന്തവാടി പോലീസ് അറസ്റ്റ് ചെയ്തത്. ഈ കേസില്‍ മൂന്നുപേരെ മുമ്പ് അറസ്റ്റ് ചെയ്തിരുന്നു.
കല്‍പ്പറ്റ കൈതക്കൊല്ലി തച്ചംപൊയില്‍ വീട്ടില്‍ അബ്ദുള്‍ സലാം(36), തൃശ്ശൂര്‍ കൊടുങ്ങല്ലൂര്‍ നടുമുറി വീട്ടില്‍ എന്‍.സി. പ്രിയന്‍ (49), എറണാംകുളം വടക്കേക്കര പൊയ്യത്തുരുത്തിയില്‍ വീട്ടില്‍ ആഷിഖ് ജോണ്‍സണ്‍ (28) എന്നിവരെയാണ് അറസ്റ്റു ചെയ്തത്.
കഴിഞ്ഞ 19-ന് പുലര്‍ച്ചെ മൂന്നോടെ പയ്യമ്പള്ളി പുതിയിടത്തായിരുന്നു സംഭവം. പ്രശാന്ത് എന്നയാളും സുഹൃത്തുക്കളും ഫാം നടത്തുന്നതിനായി പാട്ടത്തിനെടുത്ത സ്ഥലത്തെ താത്കാലിക ഷെഡ്ഡിനകത്ത് അതിക്രമിച്ച് കയറി മര്‍ദിച്ചെന്നായിരുന്നു പരാതി. കൈകൊണ്ടും കമ്പിവടി കൊണ്ടും അടിച്ചു പരിക്കേല്‍പ്പിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. കൊടുങ്ങല്ലൂര്‍ അമ്പലത്തിലെ ഉത്സവങ്ങളുടെ സ്റ്റാളും കാര്‍ണിവലും സൈറ്റും നടത്തുന്നതിനുള്ള ടെന്‍ഡര്‍ പരാതിക്കാരനും സുഹൃത്തുക്കളും പിടിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്ന് പരാതിയില്‍ പറയുന്നു.