ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതി 19 വര്‍ഷത്തിനുശേഷം പോലീസ് പിടിയില്‍
മാനന്തവാടി : ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് ഒന്നര വയസ്സുള്ള കുട്ടിയെ കൊലപ്പെടുത്തി അമ്മ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെ 19 വര്‍ഷത്തിനുശേഷം പോലീസ് പിടികൂടി. കൊമ്മയാട് പുല്‍പ്പാറ വീട്ടില്‍ ബിജു സെബാസ്റ്റിയനെ (49) യാണ് കണ്ണൂര്‍ ഉളിക്കലില്‍ വെച്ച് തലപ്പുഴ പോലീസ് കസ്റ്റഡിയിലെടുത്തത്.
2005-ൽ പേര്യ നാല്പത്തി രണ്ടാം മൈലിലാണ് കേസിനാസ്പദമായ സംഭവം. ഒന്നര വയസ്സുള്ള കുട്ടിയെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം ബിജുവിന്റെ ഭാര്യ ആത്മഹത്യ ചെയ്യുകയായിരുന്നു. കേസില്‍ 90 ദിവസം ജയിലില്‍ കിടന്ന ശേഷം ജാമ്യത്തിലിറങ്ങിയപ്പോഴാണ് ഇയാള്‍ മഹാരാഷ്ട്രയിലേക്ക് മുങ്ങിയത്. അവിടെ രണ്ടുവര്‍ഷം ഒരു റബ്ബര്‍ പ്ലാന്റേഷനില്‍ ജോലി ചെയ്തശേഷം ഇയാളുടെ ബന്ധുക്കളുളള ഉളിക്കലില്‍ എത്തി ഒരു ഫാമില്‍ ജോലി ചെയ്തുവരുകയായിരുന്നു.
ഇയാൾക്കെതിരെ മാനന്തവാടി ജെ.എഫ്.സി.എം കോടതി വാറണ്ട് പുറപ്പെടുവിച്ചതിനെ തുടർന്ന് തലപ്പുഴ ഇന്‍സ്‌പെക്ര്‍ എസ്.എച്ച്.ഒ എസ്. അരുണ്‍ഷായുടെ നിര്‍ദേശപ്രകാരം എസ്.സി.പി.ഒ വത്സകുമാര്‍, സി. പി.ഒ മാരായ സനല്‍, സുരേന്ദ്രന്‍ എന്നിവരാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലെത്തി പ്രതിയെ പിടികൂടിയത്.