വാഹനത്തിന് നേരെ പാഞ്ഞടുത്ത് കാട്ടാന : മാനന്തവാടി എക്സൈസ് ഉദ്യോഗസ്ഥർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്
കാട്ടിക്കുളം : മാനന്തവാടി എക്സൈസ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനത്തിന് നേരെ കാട്ടാനയുടെ ആക്രമണം. ബാവലിയില്‍ നിന്നും മാനന്തവാടിയിലേക്ക് വരുന്നതിനിടെ റോഡരികില്‍ നിന്നും കൊമ്പനാന പെട്ടെന്ന് മുന്നിലേക്ക് വന്നു വാഹനത്തിന്റെ മുന്‍ഭാഗം കുത്തി പൊളിച്ച ശേഷം വനത്തിലേക്ക് കയറി പോവുകയായിരുന്നു.
വെളളിയാഴ്ച രാത്രി എട്ട് മണിയോടെ കാട്ടിക്കുളം – ബാവലി റൂട്ടില്‍ രണ്ടാം ഗേറ്റിന് സമീപത്തായിരുന്നു സംഭവം. വാഹനത്തില്‍ മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രൻ, സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ഹാഷിം, പ്രിന്‍സ്, ചന്ദ്രന്‍ , ഡ്രൈവര്‍ സജി എന്നിവരായിരുന്നു ഉണ്ടായിരുന്നത്. ആര്‍ക്കും പരിക്കൊന്നുമില്ല. ഒറ്റയാന്‍ ആക്രമിച്ച ശേഷം മുന്നിലേക്ക് വരുന്ന വഴി മറ്റൊരു ആനക്കൂട്ടവും ഉണ്ടായിരുന്നെങ്കിലും പ്രശ്‌നങ്ങളൊന്നുമില്ലാതെ കടന്നു വരാന്‍ കഴിഞ്ഞതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
2021 സെപ്തംബറില്‍ ഇതേ വാഹനം തിരുനെല്ലി തെറ്റ് റോഡില്‍ വെച്ചും കാട്ടാനയുടെ ആക്രമണത്തിനിരയായിരുന്നു.