2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ ഇടപാടുകള്‍ക്ക് ഇനി ‘തീവില : അധിക ചാർജ് ഈടാക്കും
ഉയർന്ന തുകയ്ക്കുള്ള യു.പി.ഐ പണമിടപാടുകളില്‍ വ്യാപാരികളില്‍ നിന്ന് സേവന നിരക്ക് (എം.ഡി.ആർ – മെർച്ചന്റ് ഡിസ്കൗണ്ട് റേറ്റ്) ഈടാക്കുന്നതിനുള്ള പ്രാരംഭ നടപടികളുടെ ഭാഗമായി ധനമന്ത്രാലയം ഔദ്യോഗിക വിജ്ഞാപനം പുറപ്പെടുവിച്ചു.
പുതിയ തീരുമാനം പ്രാബല്യത്തിലാകുമ്പോള്‍, 2,000 രൂപയില്‍ താഴെയുള്ള യു.പി.ഐ ഇടപാടുകള്‍ക്കും റുപേയ് ഡെബിറ്റ് കാർഡ് വഴിയുള്ള കൈമാറ്റങ്ങള്‍ക്കും മാത്രമായിരിക്കും ഇനി പൂർണ്ണ സൗജന്യ ആനുകൂല്യം ലഭിക്കുക.
വ്യക്തികള്‍ തമ്മിലുള്ള സാധാരണ പണമിടപാടുകള്‍ക്ക് (P2P) യാതൊരു ഫീസും ഉണ്ടാകില്ലെങ്കിലും, വ്യക്തികളില്‍ നിന്ന് വ്യാപാരികളിലേക്കും ബിസിനസ് സ്ഥാപനങ്ങളിലേക്കുമുള്ള പണമിടപാടുകളെ (P2M) ഈ പുതിയ നിയമഭേദഗതി ബാധിക്കും. 2,000 രൂപയ്ക്ക് മുകളിലുള്ള എല്ലാ ഇടപാടുകള്‍ക്കും വ്യാപാരികളില്‍ നിന്ന് ചാർജ് ഈടാക്കുമോയെന്നോ കൃത്യമായ നിരക്കുകള്‍ എത്രയായിരിക്കുമെന്നോ ഉള്ള കാര്യങ്ങള്‍ വരാനിരിക്കുന്ന വിശദമായ വിജ്ഞാപനങ്ങളില്‍ മാത്രമേ വ്യക്തമാകൂ.
ഡിജിറ്റല്‍ പേയ്മെന്റുകള്‍ സ്വീകരിക്കുമ്പോള്‍ വ്യാപാരികളില്‍ നിന്ന് ബാങ്കുകളോ സേവനദാതാക്കളോ ഈടാക്കുന്ന നിരക്കാണ് എം.ഡി.ആർ. 2020 ജനുവരി മുതല്‍ എല്ലാ യു.പി.ഐ ഇടപാടുകളും പൂർണ്ണമായും സൗജന്യമാക്കിയിരുന്നുവെങ്കിലും, എം.ഡി.ആർ തിരികെ കൊണ്ടുവരുന്നതിന്റെ മുന്നോടിയായി പേയ്മെന്റ് ആൻഡ് സെറ്റില്‍മെന്റ് സിസ്റ്റംസ് നിയമത്തില്‍ സർക്കാർ അടുത്തിടെ ഭേദഗതി വരുത്തിയിരുന്നു.ഈ അധിക ബാധ്യത വ്യാപാരികള്‍ ഉപയോക്താക്കളുടെ മേല്‍ അടിച്ചേല്‍പ്പിക്കാൻ സാധ്യതയുള്ളതിനാല്‍, ഭാവിയില്‍ സാധാരണക്കാരുടെ ഡിജിറ്റല്‍ പണമിടപാടുകള്‍ക്ക് കൂടുതല്‍ പണം ചിലവഴിക്കേണ്ടി വന്നേക്കാം.
