പിന്നിലെ യാത്രക്കാര്‍ക്കും സീറ്റ് ബെല്‍റ്റ് നിര്‍ബന്ധം; നിയമം കര്‍ശനമായി നടപ്പാക്കണമെന്ന് സുപ്രീംകോടതി
ഡല്‍ഹി : കാറുകളില്‍ പിന്‍സീറ്റിലിരിക്കുന്ന യാത്രക്കാരും സീറ്റ് ബെല്‍റ്റ് ധരിക്കുന്നത് നിർബന്ധമാണെന്ന് സുപ്രീംകോടതി. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകള്‍ കർശനമായി നടപ്പാക്കണമെന്നും കോടതി സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും നിർദേശം നല്‍കി.
സീറ്റ് ബെല്‍റ്റ് ഉപയോഗം സംബന്ധിച്ച ബോധവത്കരണ പരിപാടികള്‍, നിയമം നടപ്പാക്കിയതിന്റെ റിപ്പോർട്ട്, പിഴ ചുമത്തിയതിന്റെ രേഖകള്‍ എന്നിവ ഉള്‍പ്പെടുത്തി സത്യവാങ്മൂലം സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടു.
സീറ്റ് ബെല്‍റ്റ് പേരിന് പാലിക്കേണ്ട നടപടിയല്ലെന്നും ജീവൻ രക്ഷിക്കാനുള്ള സംവിധാനമാണെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മാല്യ ബാഗ്ചി, വി. മോഹന എന്നിവർ ഉള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു.
പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് ധരിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും 2024ലെ വാഹനാപകട മരണങ്ങളില്‍ 80 ശതമാനം പേരും സീറ്റ് ബെല്‍റ്റ് ധരിച്ചിരുന്നില്ലെന്നും അമിക്കസ് ക്യൂറി കോടതിയെ അറിയിച്ചു. പിന്‍സീറ്റ് യാത്രക്കാരില്‍ സീറ്റ് ബെല്‍റ്റ് ഉപയോഗം ഏകദേശം അഞ്ച് ശതമാനം മാത്രമാണെന്നും അറിയിച്ചു.
