മുത്തങ്ങ ഭൂസമരം : ആദിവാസി ഗോത്ര മഹാസഭാ നേതാക്കള്‍ക്ക് ശിക്ഷ വിധിച്ച വിചാരണ കോടതി ഉത്തരവ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ഹൈകോടതി
മുത്തങ്ങ ഭൂസമരവുമായി ബന്ധപ്പെട്ട കേസില്‍ ആദിവാസി ഗോത്ര മഹാസഭ നേതാക്കള്‍ക്ക് ശിക്ഷ വിധിച്ച വിചാരണ കോടതി ഉത്തരവ് സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കേണ്ടതുണ്ടെന്ന് ഹൈകോടതി. കോടതിയുടെ ഓരോ നിരീക്ഷണവും പരിശോധിക്കേണ്ടതുണ്ട്. അന്തിമ ഉത്തരവില്‍ പ്രഥമദൃഷ്ട്യ കുറ്റം തെളിഞ്ഞുവെന്നടക്കമുള്ള പ്രയോഗങ്ങള്‍ കല്‍പ്പറ്റ സെഷൻസ് കോടതി നടത്തിയതിനെയും ജസ്റ്റിസ് എ. ബദറുദ്ദീൻ വിമർശിച്ചു.
അഞ്ച് വർഷം കഠിന തടവിന് ശിക്ഷിച്ച് ജൂലൈ 31ന് കല്‍പ്പറ്റ സെഷൻസ് കോടതി വിധിക്കെതിരെ പ്രതികളായ എം. ഗീതാനന്ദൻ, ബിനു, രമേശൻ, അനില്‍കുമാർ എന്നിവർ സമർപ്പിച്ച അപ്പീല്‍ പരിഗണിക്കണിക്കവേയാണ് സിംഗിള്‍ബെഞ്ചിൻറെ വാക്കാല്‍ പരാമർശമുണ്ടായത്. സംസ്ഥാന, കേന്ദ്ര സർക്കാറുകളുടെ മുൻകൂർ അനുമതിയില്ലാതെ സി.ബി.ഐ നടത്തിയ അന്വേഷണം നിയമവിരുദ്ധമാണെന്നും വിചാരണ കോടതി വിധി റദ്ദാക്കണമെന്നും ആവശ്യപ്പെട്ടായിരുന്നു അപ്പീല്‍.
2003 ജനുവരി അഞ്ചിന് ആദിവാസി ഗോത്ര മഹാസഭ പ്രവർത്തകർ മുത്തങ്ങ വന്യജീവി സങ്കേതത്തില്‍ അതിക്രമിച്ചു കയറി തകരപ്പാടിയിലും അമ്പുകുത്തിയിലും ചെക്ക്പോസ്റ്റുകള്‍ സ്ഥാപിച്ച് ഗതാഗതം തടസപ്പെടുത്തുകയും അക്രമം നടത്തുകയും കൊലപാതകത്തിലേക്കെത്തുകയും ചെയ്തെയെന്നാണ് പ്രോസിക്യൂഷൻ കേസ്. ഒരു പൊലീസുകാരൻ കൊല്ലപ്പെടാനിടയായ കേസില്‍ കൊലപാതകം, കവർച്ച എന്നീ കുറ്റങ്ങളില്‍ നിന്ന് ഒഴിവാക്കിയെങ്കിലും തടഞ്ഞുവെക്കല്‍, മർദനം, വധശ്രമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി അഞ്ച് വർഷം കഠിനതടവിനും 36,000 രൂപ പിഴക്കും ശിക്ഷിച്ചിരുന്നു.
പ്രതികള്‍ക്കെതിരെ ചുമത്തിയ കുറ്റങ്ങള്‍ എന്തെല്ലാമാണെന്ന് വ്യക്തമാക്കി റിപ്പോർട്ട് സമർപ്പിക്കാൻ സെഷൻസ് കോടതിക്ക് നിർദേശവും നല്‍കി. ചുമത്തിയ കുറ്റങ്ങള്‍ പരിശോധിച്ച് ഉറപ്പാക്കേണ്ടതുണ്ട്. സി.ബി.ഐയുടെ നിലപാട് തേടേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. സംസ്ഥാന സർക്കാറിന് കോടതി നോട്ടീസ് ഉത്തരവായി. സി.ബി.ഐ അഭിഭാഷകൻ കോടതിയില്‍ ഹാജരായിരുന്നില്ല. അതേസമയം, അപ്പീലില്‍ തീർപ്പാകുംവരെ ശിക്ഷ മരവിപ്പിക്കണമെന്ന ഹരജിക്കാരുടെ ആവശ്യം കോടതി അനുവദിച്ചില്ല. തുടർന്ന് ഹരജി വീണ്ടും അടുത്ത ബുധനാഴ്ച പരിഗണിക്കാൻ മാറ്റി.
