കേരളത്തിൽ ഒരു കഫ്സിറപ്പും മറ്റൊരു കമ്പനിയുടെ എല്ലാ മരുന്നുകളും നിരോധിച്ചു

തിരുവനന്തപുരം : ഗുണനിലവാരം ഉറപ്പില്ലാത്തതിനെ തുടർന്ന് രണ്ട് ഫാർമസ്യൂട്ടിക്കല്‍ കമ്ബനികളുടെ മരുന്നുകളുടെ വിതരണവും വില്‍പനയും സംസ്ഥാനത്ത് അടിയന്തരമായി നിർത്തിവെച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. തമിഴ്‌നാട്ടിലെ ഒരു കമ്ബനിയുടെ എല്ലാ മരുന്നുകള്‍ക്കും, ഗുജറാത്തിലെ ഒരു കമ്ബനിയുടെ ചുമ സിറപ്പിനുമാണ് വില്‍പന വിലക്കേർപ്പെടുത്തിയിരിക്കുന്നത്. തമിഴ്‌നാട് കാഞ്ചിപുരത്ത് പ്രവർത്തിക്കുന്ന ശ്രീശൻ ഫാർമസ്യൂട്ടിക്കല്‍സ് എന്ന സ്ഥാപനത്തിൻ്റെ ലൈസൻസ് റദ്ദാക്കാൻ തമിഴ്‌നാട് ഡ്രഗ്‌സ് കണ്‍ട്രോളർ നടപടി ആരംഭിച്ച സാഹചര്യത്തില്‍, ഈ കമ്ബനിയുടെ എല്ലാ മരുന്നുകളുടെയും വിതരണം കേരളത്തില്‍ ഉടനീളം നിർത്തിവെക്കാൻ മന്ത്രി നിർദ്ദേശം നല്‍കി.
കൂടാതെ, ഗുജറാത്തിലെ റെഡ്നെക്സ് ഫാർമസ്യൂട്ടിക്കല്‍സ് പ്രൈവറ്റ് ലിമിറ്റഡ് അഹമ്മദാബാദ് നിർമ്മിച്ച റെസ്പിഫ്രഷ് ടി.ആർ. (Respifresh TR, 60ml syrup, Batch. No. R01GL2523) എന്ന ചുമ സിറപ്പ് ഗുണനിലവാരം ഇല്ലെന്ന് ഗുജറാത്ത് ഡ്രഗ്‌സ് കണ്‍ട്രോളർ അറിയിച്ചതിനെ തുടർന്ന് ഇതിൻ്റെ വിതരണവും വില്‍പനയും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അടിയന്തരമായി നിർത്തിവെപ്പിച്ചു.
സംസ്ഥാനത്തെ അഞ്ച് വിതരണക്കാർക്കാണ് മരുന്ന് വിതരണം നിർത്തിവയ്ക്കാൻ നിർദേശം നല്‍കിയിട്ടുള്ളത്. ഈ മരുന്ന് കൈവശമുള്ളവർ ഉപയോഗിക്കരുത് എന്നും, സർക്കാർ ആശുപത്രികള്‍ വഴി ഈ മരുന്ന് വിതരണം ചെയ്യുന്നില്ലെന്നും മന്ത്രി വ്യക്തമാക്കി. വിലക്ക് ലംഘിച്ച് മരുന്ന് വില്‍ക്കുന്നവർക്കെതിരെയും, ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കുന്ന സ്ഥാപനങ്ങള്‍ക്കെതിരെയും കർശന നടപടി സ്വീകരിക്കാൻ മന്ത്രി നിർദേശം നല്‍കി.