സംസ്ഥാനത്ത് ഇന്നലെ മാത്രം പൊട്ടിവീണ വൈദ്യുത കമ്പിയെടുത്തത് മൂന്ന് ജീവൻ : ഷോക്കേല്‍ക്കാതിരിക്കാൻ ശ്രദ്ധിക്കേണ്ടത്

തിരുവനന്തപുരം : സംസ്ഥാനത്ത് പൊട്ടിവീണ വൈദ്യുതി കമ്ബിയില്‍ നിന്ന് ഷോക്കേറ്റ് ഇന്നലെ മൂന്ന് മരണം ആണ് ഉണ്ടായത്.പാലക്കാട്, തിരുവനന്തപുരം, മലപ്പുറം ജില്ലകളിലാണ് വൈദ്യുതി കമ്ബി മൂന്നുപേരുടെ ജീവനെടുത്തത്. പാലക്കാട് കൊടുന്പില്‍ ഓലശ്ശേരി സ്വദേശി സ്വദേശി മാരിമുത്തുവാണ് മഴയത്ത് പൊട്ടിവീണ വൈദ്യുതി കമ്ബയില്‍ നിന്ന് ഷോക്കേറ്റ് മരിച്ചത്. തെങ്ങും തോട്ടത്തിലെ മോട്ടോർ പുരയിലേക്ക് നല്‍കിയ വൈദ്യുതിയുടെ ലൈനാണ് പൊട്ടിവീണത്.
തിരുവനന്തപുരം ആറ്റിങ്ങലില്‍ വീടിന് മുന്നില്‍ വൃദ്ധയെ ഷോക്കേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പൂവൻപാറ സ്വദേശി ലീലാമണിയാണ് മരിച്ചത്. ഇലക്‌ട്രിക് പോസ്റ്റില്‍ നിന്നും വീട്ടിലേക്ക് കണക്ഷൻ കൊടുത്തിരുന്ന ലൈനില്‍ നിന്നാണ് ഷോക്കേറ്റത്. ലീലാമണിയും ഭിന്നശേഷിക്കാരിയായ മകള്‍ അശ്വതിയും മാത്രമാണ് വീട്ടില്‍ താമസം ഉണ്ടായിരുന്നത്.
മലപ്പുറം വേങ്ങരയില്‍ പൊട്ടിവീണ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റ് ഇന്നലെ പതിനെട്ടുകാരൻ മരിച്ചു. കണ്ണമംഗലം അച്ചനന്പലം സ്വദേശി പുള്ളാട്ട് അബ്ദുല്‍ വദൂദ് ആണ് മരിച്ചത്. വേങ്ങര വെട്ടുതോട് തോട്ടില്‍ കുളിക്കാൻ ഇറങ്ങിയപ്പോഴാണ് വൈദ്യുതാഘാതം ഏറ്റത്. മൃതദേഹം തിരൂരങ്ങാടി താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.
വൈദ്യുത അപകടങ്ങള്‍ ഒഴിവാക്കാൻ സ്വീകരിക്കേണ്ട മുൻകരുതലുകള്‍ ഇവയാണ്
സർവ്വീസ് വയർ ലോഹതൂണിലോ ഷീറ്റിലോ തട്ടികിടക്കുന്നത് കണ്ടാല്‍ കെ.എസ്.ഇ.ബിയെ വിവരം അറിയിക്കുക.
ഒരു കാരണവശാലും അനുമതി ഇല്ലാതെ വയർ വലിച്ച് എവിടേക്കും വൈദ്യുതി എത്തിക്കരുത്.
മഴക്കാലത്ത് റോഡുകളില്‍ വൈദ്യുതി ലൈനുകള്‍ പൊട്ടിക്കിടക്കാൻ സാധ്യത ഏറെയാണ്. എല്ലായ്പ്പോഴും ജാഗ്രത പുലർത്തുക.
വൈദ്യുതി ലൈൻ പൊട്ടിക്കിടക്കുന്നത് കണ്ടാല്‍ ഒരു കാരണവശാലും അടുത്ത് പോകരുത്.
വൈദ്യുതി ലൈനുകളോട് തൊട്ടുകിടക്കുന്ന മരച്ചില്ലകള്‍ മുറിച്ചു മാറ്റാൻ KSEBയുമായി സഹകരിക്കുക. ഇത്തരം മരങ്ങളും ചില്ലകളും ലൈനില്‍ തട്ടും മുൻപുതന്നെ ഉടമകള്‍ സ്വമേധയാ നീക്കി കൊടുക്കുക. ലൈനില്‍ തൊട്ടുകിടക്കുന്ന മരങ്ങളില്‍ മഴ സമയത്ത് സ്പർശിക്കരുത്.
വൈദ്യുതി സംബന്ധമായ അപകട സാധ്യത ശ്രദ്ധയില്‍പ്പെട്ടാല്‍ 9496010101 നമ്ബറില്‍ അറിയിക്കുക.
വീടുകളില്‍ മഴക്കാലത്തിനു മുൻപുതന്നെ വൈദ്യുതോപകരണങ്ങളും വയറിങ്ങും മറ്റും ഒരു വിദഗ്ധനെകൊണ്ട് പരിശോധിപ്പിക്കുക. വയറിങ് സുരക്ഷിതം എന്ന് ഉറപ്പാക്കുക