വാവുബലി തിരക്കിനിടെ തിരുനെല്ലി ക്ഷേത്ര പരിസരത്ത് കവർച്ചാശ്രമം ; രണ്ടുപേർ പിടിയിൽ

തിരുനെല്ലി : കർക്കിടക വാവുബലി കർമ്മങ്ങളുടെ ഭാഗമായി തിരുനെല്ലി ക്ഷേത്ര പരിസരത്തെ തിരക്കിനിടയിൽ കവർച്ചാ ശ്രമം നടത്തിയ തമിഴ്നാട് സ്വദേശിനികൾ പിടിയിൽ.
ഇന്ന് രാവിലെ അന്നദാന മണ്ഡപത്തിൽ ഭക്ഷണത്തിനായി ക്യൂ നിൽക്കുന്ന സമയത്ത് വയോധികയുടെ മാല പിടിച്ചു പറിക്കാനുള്ള ശ്രമമാണ് പോലീസ് പൊളിച്ചടുക്കിയത്. ഒന്നര പവനോളം വരുന്ന സ്വർണമാലയാണ് ഇവർ കവരാൻ ശ്രമിച്ചത്. കോയമ്പത്തൂർ സ്വദേശികളായ ജ്യോതി(47), അഞ്ജലി (33) എന്നിവരെയാണ് തിരുനെല്ലി പോലീസ് ഇൻസ്‌പെക്ടർ എസ്.എച്ച്.ഓ കെ.പി വിനോദ് കുമാറിന്റെ നേതൃത്വത്തിൽ പിടികൂടിയത്.
ഇവർക്ക് തൃശൂർ സിറ്റി വനിതാ പോലീസ് സ്റ്റേഷനിലും ചേർപ്പ് പോലീസ് സ്റ്റേഷനിലും മോഷണക്കേസുകളുണ്ട്. പല പേരുകളിൽ അറിയപ്പെടുന്ന ഇവർ സ്ഥിരമായി തിരക്കേറിയ സ്ഥലങ്ങളിലും മറ്റും മാല മോഷ്ടിക്കുന്ന സംഘത്തിലെ പ്രധാനികളാണ്.
പോലീസിന്റെ കൃത്യമായ ഇടപെടലുണ്ടാവുകയും ഇവരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതിനാൽ കൂടുതൽ അനിഷ്ട സംഭവങ്ങളുണ്ടായില്ല. പല പേരുകളിൽ അറിയപ്പെടുന്ന ഇവർ മറ്റു സ്ഥലങ്ങളിൽ കുറ്റകൃത്യങ്ങളിലേർപ്പെട്ടിട്ടുണ്ടോ യെന്നും കൂട്ടാളികളെക്കുറിച്ചും പോലീസ് അന്വേഷണം നടത്തിവരികയാണ്. ബലിതർപ്പണവുമായി ബന്ധപ്പെട്ടുള്ള സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി 200 ഓളം പോലീസുകാരെയാണ് വിന്യസിച്ചിരുന്നത്.