കെഎസ്‌ആര്‍ടിസിയിലെ തൊഴിലാളികളും നാളെ പണിമുടക്കും ; ഗതാഗത മന്ത്രിയുടെ പ്രസ്താവന തള്ളി എല്‍ഡിഎഫ് കണ്‍വീനര്‍

തിരുവനന്തപുരം: കെഎസ്‌ആർടിസി യൂണിയനുകള്‍ ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ലെന്നും നാളെ കേരളത്തില്‍ ബസുകള്‍ ഓടുമെന്നുമുള്ള ഗതാഗത മന്ത്രി ഗണേഷ് കുമാറിന്‍റെ പ്രസ്താവന തള്ളി എല്‍ഡിഎഫ് കണ്‍വീനർ ടി.പി രാമകൃഷ്ണൻ. ഗതാഗത മന്ത്രിയുടെ പണിമുടക്കിനെതിരായ പ്രസ്താവന ശരിയായില്ലെന്ന് ടി.പി രാമകൃഷ്ണൻ പറഞ്ഞു.
കെഎസ്‌ആർടിസിയിലെ തൊഴിലാളികള്‍ പണിമുടക്ക് നോട്ടീസ് നല്‍കിയിട്ടുണ്ടെന്നും കെഎസ്‌ആർടിസിയിലെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചിട്ടില്ലെന്നും ടി.പി രാമകൃഷ്ണൻ കൂട്ടിച്ചേർത്തു.
രാഷ്ട്രീയപാർട്ടികളും തൊഴിലാളി സംഘടനകളും മറ്റ് എൻജിഒ യൂണിയനുകളും സംയുക്തമായാണ് നാളെ പണിമുടക്കുന്നതെന്ന് സിപിഎം ജനറല്‍ സെക്രട്ടറി എം.എ ബേബി പറഞ്ഞു. തൊഴിലാളികളുടെ നിലപാടിനൊപ്പമാണ് താനെന്നും മന്ത്രി ഗണേഷ് കുമാർ പറഞ്ഞതിനെക്കുറിച്ച് തനിക്കറിയില്ലെന്നും എം.എ ബേബി പ്രതികരിച്ചു.
‘സ്വന്തം കൂലി നഷ്ടപ്പെടുത്തിയാണ് തൊഴിലാളികള്‍ നാളെ പണിമുടക്കില്‍ ഭാഗമാകുന്നത്. തൊഴിലാളി സംഘടനകള്‍ എല്ലാ മേഖലയിലും സമരം വിജയിപ്പിക്കണമെന്നാണ് ആഹ്വാനം ചെയ്തിട്ടുള്ളത്. ആ നിലപാടിനൊപ്പം ആണ് താനും. തൊഴിലാളി സംഘടനകള്‍ പണിമുടക്കിലേക്ക് പോകുമ്ബോള്‍ അവർ ചെയ്യേണ്ട കർത്തവ്യങ്ങള്‍ അവർ നിറവേറ്റും’- എം.എ ബേബി പറഞ്ഞു.
നാളത്തെ ദേശീയ പണിമുടക്കിന് കെഎസ്‌ആര്‍ടിസി യൂണിയനുകള്‍ നോട്ടീസ് നല്‍കിയിട്ടില്ലെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ പറഞ്ഞിരുന്നു. നാളെ കെഎസ്‌ആര്‍ടിസി ബസുകള്‍ സര്‍വീസ് നടത്തും. ദേശീയ പണിമുടക്കിന്റെ ഭാഗമാകില്ല. കെഎസ്‌ആര്‍ടിസി ജീവനക്കാര്‍ നിലവില്‍ സന്തുഷ്ടരാണ്. ജീവനക്കാരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിച്ച് മുന്നോട്ടുപോകുന്നുവെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.