അതിദരിദ്രർക്കായി തദ്ദേശസ്ഥാപനങ്ങൾ വാടകയ്ക്ക് വീടുകൾ എടുത്തുകൊടുക്കാൻ നിർദ്ദേശം

കൽപ്പറ്റ : ഭവനരഹിതരായ അതിദരിദ്രർക്കായി വാടകവീടുകൾ കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങൾ. സർക്കാർ പദ്ധതികളിൽ ഉൾപ്പെടുത്തി വീടുനിർമാണം പൂർത്തിയാകുന്നതുവരെ വാടകവീടുകളിൽ അവരെ താമസിപ്പിക്കാൻ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി.
2025 നവംബർ ഒന്നിന് അതിദാരിദ്ര്യമുക്ത സംസ്ഥാനമായി കേരളത്തെ പ്രഖ്യാപിക്കുന്നതിനു മുന്നോടിയായുള്ള പദ്ധതിയുടെ ഭാഗമായാണ് പാവപ്പെട്ടവർക്ക് താമസസൗകര്യമൊരുക്കാൻ ആവശ്യപ്പെട്ടിരിക്കുന്നത്. അതിദാരിദ്ര്യം നിർമാർജനം ചെയ്യുന്നതിനായി തദ്ദേശസ്ഥാപനങ്ങൾ മൈക്രോ പ്ലാൻ പ്രാവർത്തികമാക്കുന്നതിന് അനുബന്ധമായിത്തന്നെയാണ് ഈ പദ്ധതിയും നടപ്പാക്കുന്നത്. ലൈഫ് ഭവനപദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമിച്ചുനൽകുന്നതുവരെ അതിദരിദ്രരെ താമസിപ്പിക്കുന്നതിനുള്ള സൗകര്യമാണ് ഒരുക്കുന്നത്. ഇതിനായി പഞ്ചായത്തുകളിൽ മാസം 5000 രൂപയും മുനിസിപ്പാലിറ്റികളിൽ 7000 രൂപയും കോർപ്പറേഷനുകളിൽ 8000 രൂപയും തദ്ദേശസ്ഥാപനങ്ങൾക്ക് ചെലവഴിക്കാം. ഇതിനുള്ള തുക വാർഷികപദ്ധത യിൽനിന്നോ തനതുഫണ്ടിൽനിന്നോ കണ്ടെത്താം. സ്പോൺസർഷിപ്പിലൂടെ സാധിക്കുമെങ്കിൽ അതും സ്വീകരിക്കാം.
അതിദാരിദ്ര്യനിർമാർജനത്തിനായി പഞ്ചായത്തുകൾ തയ്യാറാക്കിയിട്ടുള്ള മൈക്രോപ്ലാൻ നടപ്പാക്കുന്നതിന് ബ്ലോക്ക്-ജില്ലാ പഞ്ചായത്തുകളുടെ ഫണ്ടുകളും ഉപയോഗിക്കാം. ഭവനനിർമാണത്തിനായി മറ്റൊരു പഞ്ചായത്തിലാണ് സ്ഥലം ലഭിക്കുന്നതെങ്കിൽ ഗുണഭോക്താവ് ഏതുപഞ്ചായത്തിലായിരുന്നോ അവിടുന്നുതന്നെ ഭവനനിർമാണാനുകൂല്യം ലഭ്യമാകും.