കനത്ത ഇടിവിന് പിന്നാലെ സ്വർണവില കൂടി ; ഇന് പവന് 200 രൂപയുടെ വർധന
കനത്ത ഇടിവിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവില വർധിച്ചു. ഗ്രാമിന് 25 രൂപയുടേയും പവന് 200 രൂപയുടേയും വർധനയാണ് ഉണ്ടായത്. ഒരു ഗ്രാം സ്വർണത്തിന്റെ വില 6325 രൂപയായി . പവന്റെ വില 50,600 രൂപയായും കൂടി.
കേന്ദ്ര ബജറ്റ് അവതരണം നടന്ന 23ന് രാവിലെയും ഉച്ചക്കുമായി 2,200 രൂപയുടെ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്. മൂന്ന് ദിവസത്തിനിടെ 2,960 രൂപയുടെ കുറവ് വിപണിയിൽ രേഖപ്പെടുത്തി. ബജറ്റ് അവതരണ ദിവസമായ ജൂലൈ 23ന് രാവിലെ 53,960 രൂപയായിരുന്നു പവൻ വില. ഇത് ഉച്ചക്ക് ശേഷം 2,200 രൂപ കുറഞ്ഞ് 51,960 രൂപയിലെത്തി. തുടർന്ന് 24ന് വില മാറ്റമില്ലാതെ 51,960ൽ തുടർന്നു. തുടർന്ന് 760 രൂപ താഴ്ന്ന് 51,200ൽ എത്തി. കഴിഞ്ഞ ദിവസം 800 രൂപ കുറഞ്ഞ് 50,400ലേക്ക് വിലയെത്തി.
ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. ഏറ്റവും കൂടിയ വിലയായ 55,000 രൂപ ജൂലൈ 17ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റിൽ സ്വർണത്തിന്‍റെയും വെള്ളിയുടെയും പ്ലാറ്റിനത്തിന്‍റെയും ഇറക്കുമതി തീരുവ കേന്ദ്ര സർക്കാർ കുറച്ചിരുന്നു. സ്വർണത്തിന്‍റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ ആറ് ശതമാനവും പ്ലാറ്റിനത്തിന്റേത് 6.4 ശതമാനവുമാണ് കുറച്ചത്.
എന്നാൽ, ബജറ്റിളവിന്റെ ആനുകൂല്യം നിലവിൽ പൂർണമായും സ്വർണവിലയിൽ പ്രതിഫലിച്ചുവെന്നാണ് സ്വർണവ്യാപാര മേഖലയിൽ നിന്നുള്ളവർ പറയുന്നത്.