വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്സിൽ
1 min read
തലപ്പുഴ : വനംവകുപ്പ് ഉദ്യോഗസ്ഥരെ വാഹനമിടിപ്പിച്ച് അപായപ്പെടുത്താൻ ശ്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. വാളാട് സ്വദേശികളായ ചാലിൽ വീട്ടിൽ സി.എം. അയൂബ് (38), കോമ്പി വീട്ടിൽ അബു (ബാബു- 40) എന്നിവരെയാണ് തലപ്പുഴ പോലീസ് അറസ്റ്റുചെയ്തത്.
കഴിഞ്ഞ നവംബർ 28-നു പുലർച്ചെ ആലാർ ഭാഗത്തായിരുന്നു. കേസിനാസ്പദമായ സംഭവം. പേരിയ 35-ൽ റേഞ്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥനടക്കമുള്ള സംഘം വാഹനപരിശോധന നടത്തുമ്പോൾ ചന്ദനത്തോട് ഭാഗത്തു നിന്നു വന്ന അയൂബും അബുവുമുൾപ്പെടെയുള്ളവർ സഞ്ചരിച്ച കാർ ഉദ്യോഗസ്ഥർ കൈകാണിച്ചപ്പോൾ നിർത്താതെ അതിവേഗത്തിൽ ഉദ്യോഗസ്ഥർക്കു നേരേ ഓടിച്ച് വനംവകുപ്പിൻ്റെ വാഹനത്തിൽ ഇടിച്ചെന്നാണ് പരാതി. ഇവരെ ബൈക്കിൽ പിന്തുടർന്ന വനപാലകരെ ഇടിച്ചു വീഴ്ത്തി പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു.
പുള്ളിമാനെ വേട്ടയാടുന്നുണ്ടെന്ന രഹസ്യവിവരം ലഭിച്ചതിനെ തുടർന്നാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. വനംവകുപ്പ് കേസിലുൾപ്പെട്ട് മാനന്തവാടി ജയിലിൽ കഴിയുകയായിരുന്ന ഇരുവരെയും തലപ്പുഴ എസ്.ഐ. വിമൽ ചന്ദ്രനാണ് അറസ്റ്റു ചെയ്തത്. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് (ഒന്ന്) റിമാൻഡ് ചെയ്ത ഇരുവരെയും തെളിവെടുപ്പിനായി പോലീസ് കസ്റ്റഡിയിൽ വിട്ടു.