സര്‍ണ്ണത്തിന്റെയും വെള്ളിയുടെയും വില ഇനി കുതിച്ചുയരും; ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്തി കേന്ദ്രം
മുംബൈ : സ്വർണം, വെള്ളി, പ്ലാറ്റിനം തുടങ്ങിയ വിലപിടിപ്പുള്ള ലോഹങ്ങളുടെ നിലവിലുള്ള ഇറക്കുമതി തീരുവ 10 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയർത്തി കേന്ദ്രം. പുതിയ നിരക്കുകള്‍ ജനുവരി 22 മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് ധനമന്ത്രാലയത്തിന്റെ അറിയിപ്പില്‍ പറയുന്നത്. അടിസ്ഥാന കസ്റ്റം ഡ്യൂട്ടി 10 ശതമാനവും അഗ്രികള്‍ച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസ് 5 ശതമാനവും ആയിരിക്കും.
വിലയേറിയ ലോഹങ്ങള്‍ അടങ്ങിയ കാറ്റലിസ്റ്റുകളുടെ ഇറക്കുമതി തീരുവ 10.1 ശതമാനത്തില്‍ നിന്ന് 14.35 ശതമാനമായി ഉയർത്തിയിട്ടുണ്ട്. 10 ശതമാനം അടിസ്ഥാന കസ്റ്റം ഡ്യൂട്ടിയും 4.35 ശതമാനം അഗ്രികള്‍ച്ചർ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്‌മെന്റ് സെസും അടങ്ങുന്നതാണ് 14.35 ശതമാനം.
ജ്വല്ലറി ക്രാഫ്റ്റിംഗില്‍ ഉപയോഗിക്കുന്ന കൊളുത്തുകള്‍, മറ്റ് ഘടകങ്ങള്‍ തുടങ്ങിയ സ്വർണ്ണത്തിന്റെ ഇറക്കുമതി അടുത്തിടെ വർദ്ധിച്ചതിനെത്തുടർന്ന് സ്വർണ്ണത്തിന്റെയും വെള്ളിയുടെയും നികുതി വെട്ടിപ്പ് തടയുകയാണ് ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്വർണ്ണ ഉപഭോക്താവാണ് ഇന്ത്യ.