അനസ്‌ത്യേഷ്യ നല്‍കിയതിനു പിന്നാലെ യുവാവ് മരിച്ചു ; ചികിത്സ പിഴവെന്ന് ആരോപണം
കൽപ്പറ്റ : സ്വകാര്യ ആശുപത്രിയില്‍ അനസ്‌ത്യേഷ്യ നല്‍കിയതിനു പിന്നാലെ യുവാവ് മരിച്ചു. പുല്‍പ്പള്ളി ശശിമല ചോലിക്കര ബേബി-എത്സമ്മ ദമ്പതികളുടെ മകന്‍ സ്‌റ്റെബിന്‍ ജോണാണ് (29) ആണ് മരിച്ചത്.
കൽപ്പറ്റ പിണങ്ങോട് റോഡിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. മൂക്കില്‍ വളര്‍ന്ന ദശ നീക്കംചെയ്യുന്നതിന് ഇന്നലെ രാവിലെ ഒമ്പതോടെയാണ് യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയയ്ക്കു മുന്നോടിയായി ഉച്ചയ്ക്ക് 12 ഓടെ അനസ്‌ത്യേഷ്യ നല്‍കിയതിനു പിന്നാലെ നിലവഷളായി. വൈകുന്നേരം ആറരയോടെയായിരുന്നു മരണം. സന്ധ്യയോടെ മൃതദേഹം വീട്ടിലേക്ക് കൊണ്ടുപോയി.
അനസ്‌ത്യേഷ്യ നല്‍കിയതിലെ പിഴവാണ് മരണത്തിനു കാരണമായതെന്ന് ബന്ധുക്കളില്‍ ചിലര്‍ ആരോപിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് ആശുപത്രി അധികൃതര്‍ അവകാശപ്പെട്ടു. സഹോദരങ്ങൾ : എബിന് (ഒമാന്‍), മെബിന്‍.