കഞ്ചാവ് കേസ് പ്രതിക്ക് 10 വർഷം തടവും ഒരുലക്ഷം രൂപ പിഴയും
മാനന്തവാടി : കഞ്ചാവ് കേസിൽ എക്സൈസുകാർ പിടികൂടിയ പ്രതിക്ക് 10 വർഷം ഒരുലക്ഷം രൂപ പിഴയും വിധിച്ചു. തോൽപ്പെട്ടി ചെക്ക് പോസ്റ്റിൽ വച്ച് 2018 ജൂണിൽ അന്നത്തെ മാനന്തവാടി എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ ആയിരുന്ന എം.കെ സുനിലും പാർട്ടിയും ചേർന്ന് പിടികൂടി ക്രൈം നമ്പർ49/18 ആയി രജിസ്റ്റർ ചെയ്ത 31 കിലോ കഞ്ചാവ് കടത്തിയ കേസിലെ പ്രതികളിൽ ഒരാളായ കണ്ണൂർ കൂട്ടാളി നാരങ്ങോലി നീരജ് (26) എന്നയാളെയാണ് കൽപ്പറ്റ എൻഡിപിഎസ് സ്പെഷ്യൽ കോടതി ശിക്ഷിച്ചത്.
മാനന്തവാടി സർക്കിൾ ഇൻസ്‌പെക്ടർ ആയിരുന്ന എ.ജെ ഷാജി അന്വേഷണം പൂർത്തിയാക്കി. അന്തിമകുറ്റപത്രം മാനന്തവാടി റേഞ്ച് ഇൻസ്‌പെക്ടർ ആയിരുന്ന V. R. ജനാർദ്ദനൻ സമർപ്പിച്ചു. അഡിഷണൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് സെക്കന്റ് ആണ് ശിക്ഷ വിധിച്ചത്. സർക്കാരിന് വേണ്ടി അഡിഷണൽ പബ്ലിക് പ്രോസിക്യൂട്ടർ സുരേഷ് കുമാർ ഹാജരായി.
2018 ജൂൺ 21 ന് വൈകിട്ട് ഒരു സ്വിഫ്റ്റ് കാറിൽ 31 കിലോഗ്രാം കഞ്ചാവ് കടത്തിക്കൊണ്ടു വരവേ അതി സാഹസികമായിട്ടായിരുന്നു എക്സൈസ് സംഘം ഇവരെ പിടികൂടിയത്. രണ്ടാം പ്രതി യാസർ അറഫത്തിന്റെ വിധി വരും ദിവസങ്ങളിൽ കോടതി പ്രഖ്യാപിക്കും.