പ്രസവത്തെ തുടർന്ന് രക്തസ്രാവം : വയനാട് സ്വദേശിനി മരിച്ചു
കൽപ്പറ്റ : പ്രസവത്തെ തുടർന്ന് അമിത രക്തസ്രാവമുണ്ടായി ചികിത്സയിലായിരുന്ന യുവതി മരിച്ചു. മരവയൽ പണിയ കോളനിയിലെ ഉണ്ണിയുടെയും വള്ളിയുടെയും മകൾ അമൃത (26) യാണ് മരിച്ചത്.
മേയ് ഒന്നിനാണ് അമൃതയെ പ്രസവത്തിനായി കൈനാട്ടി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രണ്ടിന് വൈകീട്ട് നാലിന് പ്രസവശസ്ത്രക്രിയ നടത്തി. ആൺകുഞ്ഞ് ആരോഗ്യത്തോടെയിരിക്കുന്നു. എന്നാൽ അമൃതയ്ക്ക് രക്തസ്രാവം നിൽക്കാതെവന്നതോടെ മേപ്പാടി വിംസ് മെഡിക്കൽ കോളേജിലേക്ക് മാറ്റി. അവിടെനിന്ന് മൂന്നിന് രാവിലെതന്നെ കോഴിക്കോട് മെഡിക്കൽ കോളേജ് അശുപത്രിയിലേക്ക് കൊണ്ടുപോയി.
കോഴിക്കോട് മെഡിക്കൽ കോളേജിലെ ചികിത്സയ്ക്കിടെ ശനിയാഴ്ചയാണ് മരിച്ചത്. ഭർത്താവ്: സുനിൽ. സംസ്കാരം ഞായറാഴ്ച മൂന്നിന് മരവയൽ ശ്മശാനത്തിൽ.
യുവതിയുടെ മരണത്തിൽ ആശുപത്രി അധികൃതർക്ക് വീഴ്ചസംഭവിച്ചിട്ടില്ലെന്ന് കൈനാട്ടി ജനറൽ ആശുപത്രി സൂപ്രണ്ട് ഡോ. ശ്രീകുമാർ മുകുന്ദൻ പറഞ്ഞു. പ്രസവസമയത്ത് കുട്ടിയുടെ തല പുറത്തേക്കുവരുന്നില്ലായിരുന്നു. ഇതേത്തുടർന്നാണ് ശാസ്ത്രക്രിയ നടത്തിയത്. അടിയന്തരമായി വിദഗ്ധചികിത്സ ആവശ്യമായതിനാലാണ് സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്തതെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാലേ കൂടുതൽ വിവരങ്ങൾ ലഭ്യമാകുകയുള്ളുവെന്നും അദ്ദേഹം പറഞ്ഞു.