ലോറിയിൽ 111 കിലോ ഗ്രാം കഞ്ചാവ് കടത്തി : പ്രതികൾക്ക് 18 വർഷം തടവും, ഒരു ലക്ഷം രൂപ പിഴയും
കൽപ്പറ്റ : ലോറിയിൽ നിന്നും 111 കിലോ ഗ്രാം കഞ്ചാവ് പിടികൂടിയ കേസിൽ പ്രതികൾക്ക് 18 വർഷം തടവും, ഒരു ലക്ഷം രൂപ പിഴയും വിധിച്ച് കൽപ്പറ്റ എൻ.ഡി.പി. എസ് സ്പെഷ്യൽ കോടതി.
താമരശ്ശേരി സ്വദേശികളായ കുമാരനല്ലൂർ ചെറ്റാലിമരക്കാർ സ്വാലിഹ് ( 28 ) കുമാരനല്ലൂർ മുടക്കാലിൽ ഹാബിദ് ( 26 ) എന്നിവർക്കെതിരെയാണ് ശിക്ഷ വിധിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ എ.യു സുരേഷ് കുമാർ ഹാജരായി.
2020 ൽ ആണ് കേസിനാസ്പദമായ സംഭവം. നൂൽപ്പുഴ വില്ലേജിലെ കോഴിക്കോട് – കൊല്ലഗൽ ദേശീയ പാതയിൽ കല്ലൂർ 67 ഭാഗത്ത് വെച്ച് ന്റ്റേറ്റ് എക്സൈസ് എൻഫോഴ്സ്മെൻ്റ് സ്ക്വാഡ് അസി.എക്സൈസ് കമ്മീഷണർ റ്റി. അനികുമാറും, വയനാട് എക്സൈസ് എൻഫോഴ്സ്മെൻ്റ് ആൻ്റ് ആൻ്റി നാർകോട്ടിക് സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ സജിത്ത് ചന്ദ്രനും പാർട്ടിയും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇരുവരും പിടിയിലായത്.
KL 11 BS 2637 നമ്പർ ഭാരത് ബെൻസ് ലോറിയിൽ നിന്നും 111 കി.ഗ്രാം കഞ്ചാവ് പിടികൂടുകയായിരുന്നു. കേസ് വയനാട് അസി.എക്സൈസ് കമ്മീഷണർ സോജൻ സെബാസ്റ്റ്യൻ ആണ് അന്വേഷണം പൂർത്തീകരിച്ച് അന്തിമ കുറ്റപത്രം കൽപ്പറ്റ എൻ.ഡി.പി. എസ് സ്പെഷ്യൽ കോടതിയിൽ സമർപ്പിച്ചത്.