മാനന്തവാടിയിൽ ഇന്നുമുതൽ രണ്ടുമാസത്തേക്ക് ഗതാഗത നിയന്ത്രണം
മാനന്തവാടി: മലയോര ഹൈവേയുടെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് മാനന്തവാടി ടൗണിൽ ഇന്നു മുതൽ ഗതാഗതനിയന്ത്രണം ഏർപ്പെടുത്തും. രണ്ടുമാസത്തേക്ക് നിലനിൽക്കുന്ന തരത്തിലുള്ള നിയന്ത്രണമേർപ്പെടുത്താനാണ് നഗരസഭയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ട് നഗരസഭ വിവിധവകുപ്പുകളുടെ യോഗം വിളിച്ചുചേർത്തിരുന്നു.
ഓവുചാലുകൾ നിർമിക്കുന്ന പ്രവൃത്തിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്. എരുമത്തെരുവിൽ നിന്ന് മാനന്തവാടിയിലേക്കുള്ള റോഡിന്റെ ഇടതുവശത്ത് ഏതാണ്ട് ഓവുചാലിന്റെ പ്രവൃത്തി പൂർത്തിയാക്കിയിട്ടുണ്ട്. ചുരുക്കം ചില സ്ഥലങ്ങളിൽ ഓവുചാലിൽ കീറാനുണ്ട്. റോഡിന്റെ വലതുവശത്തുള്ള ഓവുചാലിന്റെ പണി ഇതുവരെ തുടങ്ങിയിട്ടില്ല. റോഡ് പ്രവൃത്തി നടക്കുന്നതിനാൽ മിക്കസമയങ്ങളിലും ഗാന്ധിപാർക്ക് മുതൽ എരുമത്തെരുവ് വരെ വലിയകുരുക്ക് അനുഭവപ്പെടുന്നുണ്ട്. ഇതൊഴിവാക്കാനാണ് യോഗം ചേർന്ന് ഗതാഗത നിയന്ത്രണമേർപ്പെടുത്താൻ തീരുമാനിച്ചത്.
നഗരസഭാ വൈസ് ചെയർമാൻ ചെയർപേഴ്സൺ ജേക്കബ് സെബാസ്റ്റ്യൻ, തഹസിൽദാർ എം. ജെ. അഗസ്റ്റിൻ, ഡിവൈ.എസ്.പി. എ.പി. ചന്ദ്രൻ എന്നിവരും കെ.എസ്.ആർ.ടി.സി., ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി അധികൃതരും യോഗത്തിൽ പങ്കെടുത്തു.
നിയന്ത്രണം ഇങ്ങനെ
1. എരുമത്തെരുവ് ഭാഗത്തു നിന്ന് മാനന്തവാടി ടൗണിലേക്ക് വരുന്ന ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾ എരുമത്തെരുവിലെ മാർക്കറ്റിന് സമീപത്തുനിന്ന് ഇടത്തോട്ട് തിരിഞ്ഞ് ചെറ്റപ്പാലം ബൈപ്പാസ് വഴി ടൗണിലേക്ക് പ്രവേശിക്കണം.
2. ചെറ്റപ്പാലത്തു നിന്ന് ബൈപ്പാസ് വഴി എരുമത്തെരുവിലേക്ക് വാഹനങ്ങൾ കടത്തിവിടില്ല. മാനന്തവാടി ടൗണിൽനിന്ന് എരുമത്തെരുവ് ഭാഗത്തേക്ക് വൺവേയായി വാഹനങ്ങൾ കടത്തിവിടും.
3. എരുമത്തെരുവ് ഭാഗത്തു നിന്ന് വരുന്ന ആംബുലൻസ് അടക്കമുള്ള അത്യാവശ്യ വാഹനങ്ങൾക്ക് കണിയാരം ഫാ. ജി.കെ.എം. ഹയർസെക്കൻഡറി സ്കൂൾ- ചൂട്ടക്കടവ് റോഡ് വഴി ടൗണിലേക്ക് പ്രവേശിക്കാം.