കാട്ടാന ഓടിച്ചപ്പോൾ മരത്തില്‍ കയറിയ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു
മാനന്തവാടി: കാട്ടാന ഓടിച്ചപ്പോള്‍ രക്ഷപ്പെടാനായി മരത്തില്‍ കയറിയ യുവാവ് മരത്തില്‍ നിന്നും വീണു മരിച്ചു. തിരുനെല്ലി അപ്പാപ്പറ മദ്ധ്യപാടി മല്ലികപാറ കോളനിയിലെ രാജുവിന്റെയും ഗൗരിയുടേയും മകന്‍ രതീഷ് (24) ആണ് മരിച്ചത്.
ഇന്നലെ രാത്രിയിലാണ് സംഭവം. ഭാര്‍ഗിരി എസ്റ്റേറ്റ് ജീവനക്കാരനായ രതീഷ് സുഹൃത്ത് ഗണേഷിനൊപ്പം എസ്റ്റേറ്റില്‍ ആന കാവലിനായി പോയതായിരുന്നു. തുടര്‍ന്ന് രാത്രി 10 മണിയോടെ ഇരുവരേയും കാട്ടാന ഓടിക്കുകയും രക്ഷപ്പെടാന്‍ ഓടി മരത്തില്‍ കയറിയ രതീഷ് കാല്‍ തെറ്റി താഴെ വീണ് മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. കൂടെയുണ്ടായിരുന്ന ഗണേശന്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
താന്‍ മരത്തിന് മുകളിലുണ്ടെന്ന് രതീഷ് ഗണേഷിനോട് ഫോണ്‍ വിളിച്ച് പറഞ്ഞിരുന്നു. പിന്നീട് ഗണേഷ് വന്ന് നോക്കുമ്പോഴാണ് രതീഷ് മരത്തിന് താഴെ വീണു കിടക്കുന്നത് കണ്ടത്. തുടര്‍ന്ന് മാനന്തവാടി മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും രതീഷ് മരണപ്പെട്ടിരുന്നു.
മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം വൈകുന്നേരത്തോടെ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. തലപ്പുഴ പോലീസ് സ്റ്റേഷനിലെ രമേശ്, രാജേഷ് എന്നിവര്‍ സഹോദരങ്ങളാണ്.