September 20, 2024

ഏഷ്യാ കപ്പ് കിരീടം ശ്രീലങ്കയ്ക്ക് ; പാകിസ്ഥാനെ തകര്‍ത്ത ‘ശ്രീലങ്ക’ ഏഷ്യന്‍ രാജാക്കന്മാര്‍

1 min read
Share

 

ദുബായ് : പാകിസ്ഥാനെ തകര്‍ത്ത് ഏഷ്യാ കപ്പ് കിരീടം ശ്രീലങ്കയ്ക്ക്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ശ്രീലങ്ക ആറ് വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടി. ഭാനുക രജപക്‌സയാണ് (75) ശ്രീലങ്കയുടെ ടോപ് സ്‌കോറര്‍. മറുപടി ബാറ്റിംഗില്‍ പാകിസ്ഥാന്‍ 20 ഓവറില്‍ 147ന് എല്ലാവരും പുറത്തായി. 23 റണ്‍സിന്റെ തകര്‍പ്പന്‍ ജയമാണ് ലങ്ക സ്വന്തമാക്കിയത്.

 

പ്രമോദ് മധുഷന്‍ നാലും വാനിന്ദു ഹസരങ്ക മൂന്ന് വിക്കറ്റും നേടി. ലങ്കയുടെ ആറാം ഏഷ്യന്‍ കിരീടമാണിത്. രാഷ്ട്രീയ പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ശ്രീലങ്കയ്ക്ക് ഈ കിരീടം ഏറെ പ്രചോദനം നല്‍കും. ലങ്ക ഉയര്‍ത്തിയ 170 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ പാകിസ്ഥാന് നാലാം ഓവറില്‍ തന്നെ ബാബര്‍ അസം (5), ഫഖര്‍ സമാന്‍ (0) എന്നിവരെ നഷ്ടമായി. പ്രമോദ് മധുഷനായിരുന്നു രണ്ട് വിക്കറ്റുകളും.

 

പിന്നീട് ക്രീസില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് റിസ്‌വാനും (55), ഇഫ്തിഖര്‍ അഹമ്മദും (32) സ്കോര്‍ ബോര്‍ഡ് വേഗത്തില്‍ ചലിപ്പിച്ചു. ഇരുവരും നാലാം വിക്കറ്റില്‍ 71 റണ്‍സ് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഇഫ്തിഖര്‍ പുറത്തായതോടെ പാകിസ്ഥാന്‍ തകര്‍ച്ചയിലേക്ക് കൂപ്പുകുത്തി. തുടര്‍ന്നെത്തിയ മുഹമ്മദ് നവാസ് (6), ഖുഷ്ദില്‍ ഷാ (2), ആസിഫ് അലി (0) എന്നിവര്‍ക്ക് തിളങ്ങനായില്ല.

 

ഒരോവറില്‍ രണ്ട് വിക്കറ്റ് നേടിയ ഹസരങ്ക മത്സരം അനുകൂലമാക്കുന്നതില്‍ നിര്‍ണായക പിന്തുണ നല്‍കി. ഷദാബ് ഖാന്‍ (8) പുറത്തായതോടെ പാകിസ്ഥാന്റെ അവസാന പ്രതീക്ഷയും അവസാനിച്ചു. അവസാന പന്തില്‍ ഹാരിസ് റൗഫ് (13) ബൗള്‍ഡായി. മുഹമ്മദ് ഹസ്നൈന്‍ (8) പുറത്താവാതെ നിന്നു. തുടക്കത്തില്‍ തകര്‍ച്ചയ്ക്ക് ശേഷമാണ് ലങ്ക ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയത്. ഭാനുക രജപക്‌സയ്ക്ക് പുറമെ വാനിന്ദു ഹസരങ്ക (36), ധനഞ്ജയ ഡിസില്‍ (28) എന്നിവരും തിളങ്ങി. പാകിസ്ഥാനായി ഹാരിസ് റൗഫ് മൂന്ന് വിക്കറ്റ് വീഴ്ത്തി.

 


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.