പകർച്ചവ്യാധികൾക്കെതിരെ അതീവജാഗ്രത വേണം – വയനാട് ഡി.എം.ഒ
കൽപ്പറ്റ: മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പകർച്ചവ്യാധികൾ പിടിപെടാതിരിക്കാൻ അതിജാഗ്രതാ നിർദേശവുമായി ആരോഗ്യവകുപ്പ്. ജലജന്യരോഗങ്ങൾ, ജന്തുജന്യ രോഗങ്ങൾ, വായുജന്യ രോഗങ്ങൾ, പ്രാണിജന്യ രോഗങ്ങൾ എന്നിവ ശ്രദ്ധിക്കണം.
എലിപ്പനി, ഡെങ്കിപ്പനി, വയറിളക്കം, ടൈഫോയ്‌ഡ്, മഞ്ഞപ്പിത്തം, വൈറൽ പനികൾ എന്നിവയാണ് പ്രളയത്തിന്റെ ഭാഗമായി കണ്ടുവരുന്ന രോഗങ്ങൾ. ക്യാമ്പുകളിൽ കഴിയുന്ന പ്രായമായവരും രോഗമുള്ളവരും പ്രത്യേകം ശ്രദ്ധിക്കണം. എല്ലാവരും മുഖാവരണം കൃത്യമായി ധരിക്കണം. എന്തെങ്കിലും ബുദ്ധിമുട്ടുള്ളവരെ ആശുപത്രിയിലേക്ക് മാറ്റുന്നതിനുമുള്ള നിർദേശവും നൽകിയിട്ടുണ്ടെന്ന് ഡി.എം.ഒ. കെ. സക്കീന പറഞ്ഞു.
എലിപ്പനി : മണ്ണുമായോ മലിനജലവുമായോ സമ്പർക്കമുള്ളവരും സന്നദ്ധ പ്രവർത്തകരും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്സിസൈക്ലിൻ കഴിക്കണം. മലിനജലവുമായി സമ്പർക്കംവരുന്ന കാലയളവിൽ പരമാവധി ആറാഴ്ചത്തേക്ക് ആഴ്ചയിലൊരിക്കൽ ഡോക്സിസൈക്ലിൻ ഗുളിക 200 മില്ലീ ഗ്രാം (100 മില്ലീ ഗ്രാമിന്റെ രണ്ടുഗുളിക വീതം) കഴിക്കണം.
കൊതുകുജന്യ രോഗങ്ങൾ :
ഡെങ്കിപ്പനി, മലമ്പനി, ചിക്കുൻഗുനിയ, വെസ്റ്റ് നൈൽ, ജപ്പാൻ ജ്വരം മുതലായ കൊതുജന്യ രോഗങ്ങളിൽനിന്നു രക്ഷനേടാൻ വെള്ളംകെട്ടിനിന്ന് കൊതുക് വളരാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. കൊതുകിന്റെ ഉറവിടങ്ങൾ ആഴ്ചയിലൊരിക്കൽ നശിപ്പിക്കണം.
വായുജന്യരോഗങ്ങൾ : കോവിഡ്, എച്ച്1 എൻ 1, വൈറൽ പനി, ചിക്കൻപോക്സ് തുടങ്ങിയ വായുജന്യരോഗങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്. മുഖാവരണം ശരിയായവിധം ധരിക്കാനും സാമൂഹിക അകലം പാലിക്കാനും കൈകൾ സോപ്പ് ഉപയോഗിച്ച് വൃത്തിയാക്കാനും ശ്രദ്ധിക്കണം.
ജലജന്യരോഗങ്ങൾ :
വയറിളക്കം, കോളറ, ടൈഫോയ്ഡ്, മഞ്ഞപ്പിത്തം മുതലായ ജലജന്യ രോഗങ്ങൾ വരാതിരിക്കാൻ ശ്രദ്ധിക്കണം. വ്യക്തിശുചിത്വം പാലിക്കുക. കൈകൾ ഇടയ്ക്കിടയ്ക്ക് സോപ്പിട്ട് കഴുകണം.
തിളപ്പിച്ചാറിയ വെള്ളംമാത്രം കുടിക്കുക. വയറിളക്കം വന്നാൽ ഒ.ആർ.എസ്. ലായനി ആവശ്യാനുസരണം നൽകുക. കൂടെ ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം എന്നിവയും കൂടുതലായി നൽകുക. വയറിളക്കം ബാധിച്ചാൽ ഭക്ഷണവും വെള്ളവും കൂടുതലായി നൽകണം. വർധിച്ച ദാഹം, ഉണങ്ങിയ നാവും ചുണ്ടുകളും, വരണ്ട ചർമം, മയക്കം, മൂത്രക്കുറവ്, കടുത്ത മഞ്ഞനിറത്തിലുള്ള മൂത്രം തുടങ്ങിയ നിർജലീകരണത്തിന്റെ ലക്ഷണങ്ങൾ കണ്ടാൽ ഉടനെ ആശുപത്രിയിൽ എത്തിക്കണം.
ചർമരോഗങ്ങൾ കഴിയുന്നതും ചർമം ഈർപ്പരഹിതമായി സൂക്ഷിക്കാൻ ശ്രദ്ധിക്കണം. മലിനജലത്തിൽ ഇറങ്ങുന്നവർ കൈയുംകാലും സോപ്പ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണം. ത്വഗ്രോഗങ്ങൾ, ചെങ്കണ്ണ്, ചെവിയിലുണ്ടാകുന്ന അണുബാധ എന്നിവയ്ക്ക് വൈദ്യസഹായം ഉറപ്പാക്കണം.
വാനരവസൂരി ജില്ലയിലെത്തുന്നഅന്താരാഷ്ട്ര യാത്രക്കാർ മൂന്നാഴ്ച സ്വയം നിരീക്ഷിക്കുകയും വാനരവസൂരിയുടെ ലക്ഷണങ്ങൾ കണ്ടാൽ ആരോഗ്യപ്രവർത്തകരെ വിവരം അറിയിക്കുകയും ചെയ്യണം
പാമ്പുകടിയും
വൈദ്യുതാഘാതവും വെള്ളമിറങ്ങുന്ന സമയത്ത് പാമ്പുകടിയേൽക്കാനുള്ള സാധ്യത കൂടുതലാണ്. പ്രഥമശുശ്രൂഷ നൽകിയശേഷം എത്രയുംവേഗം ആശുപത്രിയിലെത്തിക്കണം.
വീട് വൃത്തിയാക്കാൻ പോകുന്നവർ വൈദ്യുതാഘാതമേൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മാനസികാരോഗ്യം മാനസികാരോഗ്യ പ്രശ്നങ്ങളും ശ്രദ്ധിക്കണം. ആരോഗ്യപരമായ സംശയങ്ങൾക്കും സേവനങ്ങൾക്കും തൊട്ടടുത്തുള്ള ആരോഗ്യ സ്ഥാപനങ്ങളുമായി ബന്ധപ്പെടാം. ദിശയുടെ 104, 1056, 0471 2552056 എന്നീ നമ്പറുകളിലും ബന്ധപ്പെടാം.