കള്ളാടി മണ്ണിടിച്ചില്‍ മനുഷ്യനിര്‍മിത ദുരന്തം : നേരത്തെ നല്‍കിയ നിര്‍ദേശങ്ങളെല്ലാം അവഗണിച്ചു – മന്ത്രി ടി.സിദ്ദീഖ്
മേപ്പാടി പഞ്ചായത്തിലെ കള്ളാടിയില്‍ തുരങ്കപാത നിർമ്മാണവുമായി ബന്ധപ്പെട്ട് അശാസ്ത്രീയമായി മണ്ണ് കൂട്ടിയിട്ടതിനെത്തുടർന്നുണ്ടായ മണ്ണിടിച്ചില്‍ വലിയ ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് മന്ത്രി ടി.സിദ്ദിഖ്. ഉണ്ടായത് പ്രകൃതി ദുരന്തം അല്ല. മനുഷ്യ നിർമിത ദുരന്തമാണെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടിയിട്ടിരുന്ന മണ്ണ് മാറ്റാൻ നേരത്തെ നിർദേശം നല്‍കിയിരുന്നു. അതെല്ലാം ഉദ്യോഗസ്ഥർ അവഗണിച്ചു. അപകടത്തില്‍പ്പെട്ട ആറുപേർ നിലവില്‍ മിംസ് ആശുപത്രിയില്‍ ചികിത്സയിലാണ്. കിരണ്‍കുമാർ, ദിലീപ്, സൂരജ് യാദവ്, സഞ്ജയ് താപ്പൂർ, രജനീഷ്, തന്മയ് ഘോഷ് എന്നിവരാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണാണ് ലഭിക്കുന്ന വിവരം. വയനാട്ടില്‍ നിന്നും കോഴിക്കോട് നിന്നും രണ്ട് എൻഡിആർഎഫ് സംഘങ്ങളെ സ്ഥലത്തെത്തിച്ചിട്ടുണ്ട്. ജില്ലാ കളക്ടർ സ്ഥലത്തെത്തി സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. കൂടുതല്‍ ആളുകള്‍ അപകടത്തില്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ നടന്നുവരികയാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.
കള്ളാടിയില്‍ തുരങ്കപാത പ്രവൃത്തിയുമായി തല്‍ക്കാലം മുന്നോട്ടു പോകരുതെന്ന് ആവശ്യപ്പെട്ടിരുന്നതായി റവന്യൂ മന്ത്രി എ.പി അനില്‍കുമാറും പ്രതികരിച്ചു. സാധ്യമായ ഫോഴ്സിനെയെല്ലാം സ്ഥലത്തേക്ക് അയച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം, മണ്ണിടിച്ചിലിന് പിന്നാലെ വയനാട്, കോഴിക്കോട് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
