വ്യാജ ക്യുആര്‍ കോഡ് സ്കാൻ ചെയ്ത് പണം നഷ്ടപ്പെട്ടാല്‍ എന്ത് ചെയ്യണം..? അറിയേണ്ടതെല്ലാം
ഡല്‍ഹി : ഡിജിറ്റല്‍ ഇടപാടുകള്‍ വർധിച്ചതോടെ ഇന്ത്യയിലുടനീളം യുപിഐ അധിഷ്ഠിത ക്യുആർ കോഡ് സാമ്പത്തിക തട്ടിപ്പുകള്‍ വ്യാപകമാകുന്നതായി സൈബർ സുരക്ഷാ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ചെറിയൊരു അശ്രദ്ധ കൊണ്ട് സെക്കൻഡുകള്‍ക്കകം ബാങ്ക് അക്കൗണ്ടിലെ പണം മുഴുവൻ നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
നാഷണല്‍ പെയ്‌മെന്റ്സ് കോർപ്പറേഷൻ ഓഫ് ഇന്ത്യ, വിവിധ ബാങ്കുകള്‍, സൈബർ ക്രൈം ഉദ്യോഗസ്ഥർ എന്നിവർ ഇത്തരം വ്യാജ ക്യുആർ കോഡുകള്‍ക്കെതിരെയും വ്യാജ കളക്‌ട് റിക്വസ്റ്റുകള്‍ക്കെതിരെയും നിരന്തരം ജാഗ്രതാനിർദേശം നല്‍കുന്നുണ്ട്. സാങ്കേതികവിദ്യ ഹാക്ക് ചെയ്യുന്നതിന് പകരം വ്യക്തികളെ കബളിപ്പിച്ച് നടത്തുന്ന ‘സോഷ്യല്‍ എൻജിനീയറിംഗ്’ തന്ത്രങ്ങളാണ് തട്ടിപ്പുകാർ ഇതിനായി ഉപയോഗിക്കുന്നത്.
തട്ടിപ്പ് നടത്തുന്ന രീതി
സമ്മാനങ്ങള്‍, ക്യാഷ്ബാക്ക്, റീഫണ്ട്, കൊറിയർ പേയ്‌മെന്റ് എന്നിവയുടെ മറവിലാണ് തട്ടിപ്പുകാർ വ്യാജ ക്യുആർ കോഡുകള്‍ സാധാരണയായി അയച്ചുനല്‍കുന്നത്. പണം ലഭിക്കുമെന്ന വ്യാജേന ഇരകള്‍ ഈ കോഡ് സ്കാൻ ചെയ്യുമ്പോള്‍ അക്കൗണ്ടില്‍ നിന്ന് പണം ഈടാക്കാനുള്ള റിക്വസ്റ്റാണ് മൊബൈല്‍ സ്‌ക്രീനില്‍ ദൃശ്യമാകുന്നത്.
ആപ്പുകളില്‍ കാണിക്കുന്ന ഗുണഭോക്താവിന്റെ വിവരങ്ങള്‍ പരിശോധിക്കാതെ യുപിഐ പിൻ രേഖപ്പെടുത്തുന്നതോടെ അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെടുന്നു. പണം സ്വീകരിക്കുന്നതിനായി ക്യുആർ കോഡ് സ്കാൻ ചെയ്യേണ്ടതില്ലെന്നും, പണം നല്‍കാൻ മാത്രമാണ് ഇവ ഉപയോഗിക്കേണ്ടതെന്നും എൻപിസിഐ പലതവണ വ്യക്തമാക്കിയിട്ടുണ്ട്.
സുവർണ്ണ മണിക്കൂർ
സൈബർ തട്ടിപ്പിന് ഇരയായാല്‍ ആദ്യത്തെ ഒരു മണിക്കൂർ അഥവാ ‘ഗോള്‍ഡൻ അവർ’ ഏറ്റവും നിർണായകമാണ്. ഈ സമയത്തിനുള്ളില്‍ പരാതി നല്‍കിയാല്‍ തട്ടിപ്പുകാരന്റെ അക്കൗണ്ടിലുള്ള പണം മരവിപ്പിക്കാനും തിരിച്ചുപിടിക്കാനും ബാങ്കുകള്‍ക്ക് സാധിക്കും. കസ്റ്റമർ കെയറില്‍ നിന്നുള്ള ഇമെയില്‍ മറുപടിക്കായി കാത്തുനില്‍ക്കാതെ നിയമാനുസൃതമായ ഹെല്‍പ്പ്‌ലൈനുകളില്‍ നേരിട്ട് ബന്ധപ്പെടുകയാണ് ഇരകള്‍ ചെയ്യേണ്ടത്.
അടിയന്തരമായി ചെയ്യേണ്ട മൂന്ന് കാര്യങ്ങള്‍
● ഒന്ന്: ബന്ധപ്പെട്ട യുപിഐ ആപ്പിന്റെയോ (PhonePe, Google Pay, Paytm) ബാങ്കിന്റെയോ കസ്റ്റമർ കെയർ നമ്പറില്‍ വിളിച്ച് തട്ടിപ്പ് റിപ്പോർട്ട് ചെയ്യുക. ട്രാൻസാക്ഷൻ ഐഡി, തുക, തീയതി, ഗുണഭോക്താവിന്റെ യുപിഐ ഐഡി, സ്ക്രീൻഷോട്ടുകള്‍ എന്നിവ ഇതിനായി കൈവശം കരുതണം.
● രണ്ട്: ദേശീയ സൈബർ ക്രൈം ഹെല്‍പ്പ്‌ലൈൻ നമ്പറായ 1930-ല്‍ താമസമില്ലാതെ വിളിച്ച് വിവരം അറിയിക്കുക. ബാങ്കുകളുമായും മറ്റ് ധനകാര്യ സ്ഥാപനങ്ങളുമായും നേരിട്ട് ബന്ധപ്പെട്ട് പണം കൈമാറുന്നത് തടയാൻ ഈ ഹെല്‍പ്പ്‌ലൈൻ സംവിധാനം സഹായിക്കും.
● മൂന്ന്: സൈബർ ക്രൈം പോർട്ടലായ cybercrime(dot)gov(dot)in-ല്‍ ഔദ്യോഗികമായി പരാതി രജിസ്റ്റർ ചെയ്ത് റഫറൻസ് നമ്പർ സൂക്ഷിക്കുക. തുടർനടപടികള്‍ക്കായി ഈ നമ്പർ ബാങ്കിലും അന്വേഷണ ഉദ്യോഗസ്ഥർക്കും കൈമാറേണ്ടതുണ്ട്.
ആർബിഐ നിയമങ്ങളും സുരക്ഷാ മുൻകരുതലുകളും
റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഉപഭോക്തൃ ബാധ്യതാനിയമ പ്രകാരം, തട്ടിപ്പ് നടന്ന് മണിക്കൂറുകള്‍ക്കകം റിപ്പോർട്ട് ചെയ്താല്‍ ഉപഭോക്താവിന്റെ സാമ്പത്തിക ബാധ്യത ഇല്ലാതാക്കാൻ നിയമപരമായ വ്യവസ്ഥകളുണ്ട്. അപരിചിതർ അയക്കുന്ന ക്യുആർ കോഡുകള്‍ സ്കാൻ ചെയ്യാതിരിക്കുക, യുപിഐ പിൻ, ഒടിപി എന്നിവ പങ്കുവെക്കാതിരിക്കുക, അജ്ഞാതർ നിർദേശിക്കുന്ന ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യാതിരിക്കുക എന്നിവയാണ് പ്രധാന സുരക്ഷാമാർഗങ്ങള്‍.
കൂടാതെ ദൈനംദിന ഇടപാട് പരിധികള്‍ കുറച്ചു നിശ്ചയിക്കുന്നതും അക്കൗണ്ടില്‍ തത്സമയ ഇടപാട് സന്ദേശങ്ങള്‍ ആക്ടിവേറ്റ് ചെയ്യുന്നതും സുരക്ഷിതത്വം ഉറപ്പാക്കും.
