യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷ സ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചു

അശ്ലീല സന്ദേശ വിവാദത്തില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം രാഹുല്‍ മാങ്കൂട്ടത്തില്‍ രാജി വെച്ചു. എഐസിസി നേതൃത്വം രാഹുലിന്റെ രാജി എഴുതി വാങ്ങുകയായിരുന്നു. ഇ മെയില്‍ മുഖേന രാജി കൈമാറി. ആരോപണങ്ങള്‍ക്ക് പിന്നാലെ യൂത്ത് കോണ്‍ഗ്രസില്‍ ഉള്‍പ്പെടെ രാഹുലിനെതിരെ വിമർശനം ഉയർന്നിരുന്നു. രാജി വെച്ചൊഴിയണമെന്ന് ഹൈക്കമാൻഡ് നിർദേശം നല്‍കിയിരുന്നു. രാഹുലിന്റെ രാജിക്ക് വേണ്ടി സമ്മർദം ഉണ്ടായിരുന്നു.
അശ്ലീല സന്ദേശ വിവാദത്തിന് പിന്നാലെ രാഹുല്‍ മാങ്കൂട്ടത്തിലിനോട് യൂത്ത് കോണ്‍ഗ്രസ് ദേശീയ നേതൃത്വം വിശദീകരണം ചോദിച്ചിട്ടുണ്ട്. ദേശീയ ജനറല്‍ സെക്രട്ടറി ശ്രാവണ്‍ റാവുവിന്റെതാണ് നടപടി. അശ്ലീല സന്ദേശ വിവാദത്തില്‍ എഐസിസി ഇടപെട്ടിരുന്നു. പരാതികള്‍ അന്വേഷിക്കാൻ കെ.പി.സി.സി ക്ക് നിർദേശം നല്‍കിയിരുന്നു. ഹൈക്കമാൻഡിന് ലഭിച്ച ചില പരാതികള്‍ കെ.പി.സി.സിക്ക് കൈമാറിയതായും സൂചനയുണ്ട്.
യുവനടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ യൂത്ത്‌കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ ചർച്ച നടന്നു. രാഹുല്‍ മാങ്കൂട്ടത്തില്‍ തെറ്റുകാരനല്ലെങ്കില്‍ അത് തെളിയിക്കണമെന്നാണ് ചർച്ചയിലെ ആവശ്യം. നിയമപരമായി മുന്നോട്ടു പോകണമെന്ന് ഗ്രൂപ്പില്‍ വനിതാ നേതാവ് സന്ദേശമയച്ചു. അടിയന്തരമായി സംസ്ഥാന കമ്മിറ്റി വിളിച്ചു കൂട്ടണമെന്നും യൂത്ത് കോണ്‍ഗ്രസ് നേതാവ് സ്‌നേഹ ഹരിപ്പാട് വാട്‌സാപ്പ് ഗ്രൂപ്പില്‍ ആവശ്യപ്പെട്ടിരുന്നു.