June 9, 2025

സംസ്ഥാനത്ത് ട്രോളിങ് നിരോധം ഇന്ന് അര്‍ധരാത്രി മുതല്‍

Share

 

തിരുവനന്തപുരം : മുങ്ങിത്താഴ്ന്ന കപ്പലിലെ കണ്ടെയ്നറുകളും അവയിലെ രാസവസ്തുക്കളും കടലിലും തീരത്തും ആശങ്ക പരത്തുന്നതിനിടെ, സംസ്ഥാനത്ത് ട്രോളിങ് നിരോധം ഇന്ന് അർധരാത്രി മുതല്‍ നടപ്പാകും.

 

ജൂലൈ 31 വരെ 52 ദിവസമാണ് ട്രോളിങ് നിരോധനം. തകർന്ന കണ്ടെയ്നറുകളില്‍നിന്ന് ഒഴുകിപ്പരക്കുന്ന പ്ലാസ്റ്റിക് നർഡില്‍സുകളുമടക്കമുള്ള വസ്തുക്കള്‍ ഇപ്പോഴും തീരമടിയുന്നുണ്ട്. കടലില്‍ രാസവസ്തു സാന്നിധ്യമുണ്ടെന്ന ആശങ്ക പല മേഖലകളിലും മത്സ്യവില്‍പനയില്‍ കുറവുവരുത്തിയ സാഹചര്യവും നിലനില്‍ക്കുന്നു.

 

മത്സ്യലഭ്യതയില്‍ പൊതുവെയുള്ള കുറവിന് പിന്നാലെയാണ് കപ്പലപകടം തീരഗ്രാമങ്ങളുടെ ഉറക്കം കെടുത്തിയത്. ട്രോളിങ് നിരോധം കൂടി വരുന്നതോടെ, മത്സ്യലഭ്യതയില്‍ വലിയ കുറവുണ്ടാവും. ഇപ്പോള്‍ തന്നെ മീൻ വില കൂടുതലാണ്. മത്സ്യസമ്ബത്ത് സുസ്ഥിരമായി നിലനിര്‍ത്തുന്നതിനും ശാസ്ത്രീയമായ മത്സ്യബന്ധനം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ട്രോളിങ് നിരോധനം എല്ലാ വർഷവും നടപ്പാക്കുന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. പരമ്ബരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ഈ കാലയളവില്‍ ഉപരിതല മത്സ്യബന്ധനത്തിന് തടസ്സമില്ല. ഇതര സംസ്ഥാന ബോട്ടുകള്‍ക്ക് കേരളതീരം വിടാൻ നിർദേശം നല്‍കിയിട്ടുണ്ട്.

 

ട്രോളിങ് നിരോധ കാലയളവില്‍ ട്രോളിങ് ബോട്ടിലെ മത്സ്യത്തൊഴിലാളികള്‍ക്കും അനുബന്ധ തൊഴിലാളികള്‍ക്കും സൗജന്യ റേഷന് ക്രമീകരണമൊരുക്കി. കടലിലെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കും പട്രോളിങ്ങിനുമായി തീരദേശ ജില്ലകളില്‍ കൂടുതല്‍ ബോട്ടുകള്‍ സജ്ജമാക്കിയതായി ഫിഷറീസ് വകുപ്പ് അധികൃതർ പറഞ്ഞു. വിഴിഞ്ഞം, വൈപ്പിന്‍, ബേപ്പൂര്‍ ഫിഷറീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച്‌ മറൈൻ ആംബുലന്‍സുകളുമുണ്ട്.

 

നാഷനല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോര്‍ട്സില്‍ പരിശീലനം പൂര്‍ത്തിയാക്കിയ മത്സ്യത്തൊഴിലാളി യുവാക്കളുടെ സേവനവും കടലിലെ രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തും. ട്രോളിങ് നിരോധനം ലംഘിക്കുന്ന ട്രോള്‍ ബോട്ടുകള്‍ക്കെതിരെ കർശന നിയമന നടപടികള്‍ക്കും നിർദേശം നല്‍കിയിട്ടുണ്ട്.


Share

Leave a Reply

Your email address will not be published. Required fields are marked *

Copyright © All rights reserved. | Newsphere by AF themes.