ത്യാഗസ്മരണയില്‍ ഇന്ന് ബലിപെരുന്നാള്‍

കൽപ്പറ്റ : ത്യാഗത്തിന്‍റെയും സഹനത്തിന്‍റെയും സമർപ്പണത്തിന്‍റെയും സന്ദേശവുമായി ഇന്ന് ബലിപെരുന്നാള്‍. മഴക്കാലമായതിനാല്‍ പള്ളികളിലാണ് പെരുന്നാള്‍ നമസ്കാരം നടക്കുന്നത്.
കൈകളില്‍ നിറഞ്ഞ മൈലാഞ്ചി ചന്തം പോലെ പെരുന്നാള്‍ സന്തോഷത്തിലാണ് വിശ്വാസികള്‍.. പങ്കിടലിന്‍റെയും സ്നേഹത്തിന്‍റെയും ആഘോഷം. പ്രവാചകനായ ഇബ്രാഹിം നബി പുത്രൻ ഇസ്മാഈലിനെ ദൈവ കല്‍പന മാനിച്ച് ബലിയറുക്കാൻ സന്നദ്ധനായതിന്‍റെ ത്യാഗ സ്മരണയിലാണ് വിശ്വാസികള്‍. ആ സന്ദേശം പകരുന്ന അചഞ്ചലമായ വിശ്വാസത്തിന്‍റെ ഓർമപ്പെടുത്തലാണ് ഓരോ ബലിപെരുന്നാള്‍ ദിനവും.
ഇന്നലെ വൈകിട്ട് പെരുന്നാള്‍ ആഘോഷത്തിനുള്ള തിരക്കിലായിരുന്നു ഓരോരുത്തരും. പുതിയ വസ്ത്രങ്ങളണിഞ്ഞ് രാവിലെ ഈദ് നമസ്കാരത്തിനെത്തും. പരസ്പരം സ്നേഹം പങ്കിട്ട് ആഘോഷങ്ങളിലേക്ക് കടക്കും.. എല്ലാവർക്കും ബലിപെരുന്നാളാശംസകള്‍.
ബലി പെരുന്നാള്‍ സന്ദേശവുമായി വിവിധ നേതാക്കൻമാർ
ബലിപെരുന്നാള്‍: വെറുപ്പിനെതിരെ മാനവികതയുടെ സമരപ്രഖ്യാപനം -പി. മുജീബുറഹ്മാൻ
1 . അപരനെ വെറുക്കുകയും അധികാരം ഫാഷിസമായി പരിണമിക്കുകയും ചെയ്യുന്നതിനെതിരായ സമരപ്രഖ്യാപനമാണ് ബലിപെരുന്നാള്‍ എന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ പി. മുജീബുറഹ്മാൻ പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. ജീവിതത്തിന്റെ സമ്ബൂർണ വിശുദ്ധിയും അതിനുവേണ്ടി ഭൗതിക താല്‍പര്യങ്ങളെ വെടിയലുമാണ് ബലിപെരുന്നാളിന്‍റെ സന്ദേശം. മനുഷ്യന്റെ അന്തസ്സിനെ അപകടപ്പെടുത്തുന്ന മൂല്യങ്ങള്‍ക്കും ശക്തികള്‍ക്കുമെതിരെ ജീവിതത്തെ സമർപ്പിച്ച പ്രവാചകൻ ഇബ്റാഹീമിന്റെയും കുടുംബത്തിന്റെയും അനശ്വര മാതൃകയാണ് ബലിപെരുന്നാളില്‍ അനുസ്മരിക്കപ്പെടുന്നത്.
സ്രഷ്ടാവായ ദൈവത്തിന് ജീവിതത്തെ സമ്ബൂർണമായും വിധേയപ്പെടുത്തലാണ് മനുഷ്യവിമോചനത്തിന്റെ ഏകവഴിയെന്ന് പ്രവാചകൻ ഇബ്റാഹീം ലോകത്തെ പഠിപ്പിച്ചു. അധികാരം ലഭിച്ചതിന്റെ പേരില്‍ ജനങ്ങളെ അടിമകളായി കാണുകയും ആട്ടിപ്പുറത്താക്കുകയും ചെയ്യുന്ന ഭരണകൂടത്തിന് എതിരുനില്‍ക്കാൻ ഇബ്റാഹീം മാതൃക ആഹ്വാനം ചെയ്യുന്നു. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളില്‍ ദുരിതമനുഭവിക്കുന്നവർക്കു വേണ്ടി പ്രാർഥനാനിർഭരമാവേണ്ട സന്ദർഭമാണ് ബലിപെരുന്നാള്‍. എല്ലാവർക്കും ഈദ് സന്തോഷം ആശംസിച്ച മുജീബുറഹ്മാൻ ഗസ്സയില്‍ പൊരുതിക്കൊണ്ടിരിക്കുന്ന ഫലസ്തീൻ സമൂഹത്തോട് ഐക്യദാർഢ്യപ്പെടാനും ആവശ്യപ്പെട്ടു.
2. ഇബ്രാഹീമി സരണിയുടെ ഗരിമയും തെളിമയുമാണ് ബലിപെരുന്നാള്‍ വിശ്വാസികളെ ഓർമിപ്പിക്കുന്നതെന്ന് കേരള ജംഇയ്യതുല്‍ ഉലമ ഈദ് സന്ദേശത്തില്‍ വ്യക്തമാക്കി. പ്രതിസന്ധികളുടെ ഘട്ടങ്ങളില്‍ പതറാതിരിക്കുകയും ദൈവികമാർഗത്തില്‍ ഉറച്ചുനില്‍ക്കുകയും ചെയ്ത ഇബ്രാഹീം നബിയുടെ മാതൃക എന്നും കരുത്ത് പകരേണ്ടതുണ്ട്. സമർപ്പണത്തിന്റെയും സ്ഥൈര്യത്തിന്റെയും ഉദാത്തമായ ചരിത്രമാണ് ഇബ്രാഹീം നബിയുടെയും കുടുംബത്തിന്റെയും ജീവിതം ബോധ്യപ്പെടുത്തുന്നത്. വക്രതയില്ലാത്തതും അന്യൂനവുമായ ഏകദൈവ വിശ്വാസമാണ് വിജയത്തിന്റെ നിദാനമെന്ന് ബലിപെരുന്നാള്‍ നമ്മെ പഠിപ്പിക്കുന്നതായും കേരള ജംഇയ്യതുല്‍ ഉലമ സെക്രട്ടറി ഹനീഫ് കായക്കൊടി ഈദ് സന്ദേശത്തില്‍ പറഞ്ഞു
3. മാനവിക ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും മഹത്തായ സന്ദേശങ്ങള്‍ ജീവിതത്തിലൂടെ പ്രസരിപ്പിക്കാൻ ബലിപെരുന്നാള്‍ സുദിനം വിനിയോഗിക്കണമെന്ന് കെ.എൻ.എം സംസ്ഥാന പ്രസിഡന്‍റ് ടി.പി. അബ്ദുല്ലക്കോയ മദനിയും പി.പി. ഉണ്ണീൻകുട്ടി മൗലവിയും ഈദ് സന്ദേശത്തില്‍ ആവശ്യപ്പെട്ടു. സാമൂഹികസൗഹാർദം വീണ്ടെടുക്കാനും ജാതി, മത വെറിക്കെതിരെ പ്രതിജ്ഞ പുതുക്കാനും തയാറാവണം. ലോകത്തിന്റെ സമാധാനം കെടുത്തുന്ന ദുശ്ശക്തികള്‍ക്കെതിരെ ഒന്നിച്ചുനില്‍ക്കണമെന്നും അവർ അഭ്യർഥിച്ചു.