വിദ്വേഷ പരാമർശക്കേസിൽ ജാമ്യാപേക്ഷ തള്ളി : പി.സി.ജോര്‍ജ് ജയിലിലേക്ക്

ബി.ജെ.പി നേതാവും പൂഞ്ഞാര്‍ മുന്‍ എം.എല്‍.എയുമായ പി.സി.ജോര്‍ജ് റിമാന്‍ഡില്‍. ജാമ്യാപേക്ഷ തള്ളിയ ഈരാറ്റുപേട്ട മജിസ്ട്രേറ്റ് കോടതി അദ്ദേഹത്തെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു. ചാനൽ ചർച്ചയ്ക്കിടെയുള്ള വിദ്വേഷ പരാമർശക്കേസിലാണ് റിമാന്‍ഡ്.
കസ്റ്റഡിയിൽ ചോദ്യം ചെയ്യലിന് ഈരാറ്റുപേട്ട പൊലീസ് സ്റ്റേഷനിൽ എത്തുമെന്ന് അറിയിച്ചെങ്കിലും നാടകീയമായി ഈരാറ്റുപേട്ട കോടതിയിലെത്തി ജോർജ് കീഴടങ്ങുകയായിരുന്നു. കേസിൽ ജാമ്യം ലക്ഷ്യമിട്ടായിരുന്നു നീക്കം. എന്നാൽ കോടതി പൊലീസ് കസ്റ്റഡിയിൽ വിട്ടു. പിന്നാലെ ജോർജിനെ വൈദ്യപരിശോധനയ്ക്കായി കൊണ്ടുപോയി. പൊലീസ് റിപ്പോർട്ട് കൂടി പരിഗണിച്ച ശേഷമാണു ജാമ്യാപേക്ഷ തള്ളിയത്.
ജോർജിന്റെ കേസ് ഉച്ചയ്ക്കു കോടതി പരിഗണിച്ചപ്പോൾ, ഇദ്ദേഹത്തിനെതിരെ നേരത്തേ റജിസ്റ്റർ ചെയ്ത കേസുകളുടെ റിപ്പോർട്ടും പൊലീസ് സമർപ്പിച്ചു. തിങ്കളാഴ്ച രാവിലെ മുതൽ ജോർജിന്റെ വീട്ടിൽ ബിജെപി നേതാക്കളും പ്രവർത്തകരും എത്തിയിരുന്നു. പൊലീസ് നോട്ടിസ് നൽകിയതിനെ തുടർന്ന് ബിജെപി പ്രതിഷേധ പ്രകടനം ഒഴിവാക്കി. അറസ്റ്റ് ചെയ്യാൻ നീക്കം തുടങ്ങിയതിനു പിന്നാലെ ഹാജരാകാൻ രണ്ടു ദിവസത്തെ സാവകാശം ജോർജ് തേടിയിരുന്നു. വിദ്വേഷ പ്രസംഗം നടത്തിയാൽ ബിഎൻഎസിലെ വകുപ്പ് അനുസരിച്ച് പരമാവധിശിക്ഷ മൂന്നു വർഷം തടവോ പിഴയോ രണ്ടും കൂടിയോ ആണ്. കുറ്റം ആവർത്തിച്ചാലും ഇതു തന്നെ ശിക്ഷ.