മൂന്നാഴ്ചയായി കടുവ നാട്ടിൽ, രണ്ടാംദിന തിരച്ചിലും വിഫലം: പുൽപ്പള്ളിയിൽ പ്രതിഷേധം കനക്കുന്നു
പുൽപ്പള്ളി: ചേപ്പില, കളനാടിക്കൊല്ലി, കേളക്കവല പ്രദേശങ്ങളിലിറങ്ങിയ കടുവയെ വനത്തിലേക്ക് തുരത്താനുള്ള ശ്രമം ഫലം കണ്ടില്ല. മണിക്കൂറുകൾ നീണ്ട വനംവകുപ്പിന്റെ പരിശ്രമം ഫലം കാണുന്നില്ലെന്നറിഞ്ഞ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തി. ഏരിയപ്പള്ളിയിൽ തിരച്ചിൽ നടത്തുകയായിരുന്ന വനപാലകരെ നാട്ടുകാർ തടഞ്ഞു. കടുവയെ പ്രദേശത്ത് കണ്ടില്ലെന്ന് പറഞ്ഞതോടെയാണ് തിരച്ചിൽ സംഘത്തെ നാട്ടുകാർ തടഞ്ഞുവെച്ചത്. തുടർന്ന് ജനപ്രതിനിധികൾ സ്ഥലത്തെത്തി ഉദ്യോഗസ്ഥരുമായി ചർച്ച നടത്തി. ഇന്ന് നടത്തുന്ന തിരച്ചിലിൽ നാട്ടുകാരെയും ഉൾപ്പെടുത്താൻ തീരുമാനമായി. തിരച്ചിൽ നടത്തുന്ന മൂന്നു സംഘങ്ങളിലും രണ്ടുവീതം പ്രദേശവാസികളെ ഉൾപ്പെടുത്തും.
വനത്തിലേക്ക് തുരത്തിയാൽ കടുവ പ്രദേശത്തേക്ക് തന്നെ തിരിച്ചെത്തുമെന്നും കൂടുവെച്ചോ മയക്കുവെടിവെച്ചോ പിടികൂടണമെന്ന് ആവശ്യപ്പെട്ടും നാട്ടുകാർ രംഗത്തെത്തി. ചേപ്പിലക്കുന്നിൽ നിന്ന് കടുവ റോഡ് കടന്നുവേണം കളനാടിക്കൊല്ലി കല്ലുവയൽ ഭാഗത്തു കൂടി വനത്തിലേക്ക് കയറാൻ. എന്നാൽ സ്കൂൾ വിദ്യാർഥികളടക്കം റോഡിലൂടെ സഞ്ചരിക്കുന്ന സമയത്താണ് വനംവകുപ്പ് കടുവയെ തുരത്താൻ ശ്രമിച്ചതെന്നാണ് ആരോപണം. ഇത് വനപാലകരുമായി തർക്കത്തിന് ഇടയാക്കി. തിരക്കേറിയ പുൽപ്പള്ളി – ബത്തേരി റോഡ് കടന്നുവേണം കടുവയ്ക്ക് വനത്തിലേക്ക് പ്രവേശിക്കാൻ.
വ്യാഴാഴ്ച നാലുമണിക്കൂറോളം വനപാലകസംഘം കടുവയെ തുരത്താൻ ശ്രമിച്ചെങ്കിലും റോഡ് കടന്നുപോകാതെ കടുവ തിരികെ ചേപ്പില കുന്നിലുള്ള തോട്ടത്തിൽതന്നെ എത്തുകയായിരുന്നു. വെള്ളിയാഴ്ച പ്രദേശത്തു നിന്ന് പുതിയ കാൽപ്പാടുകളൊന്നും ലഭിച്ചില്ലെന്നാണ് അധികൃതർ പറയുന്നത്. വെള്ളിയാഴ്ച രാത്രി കടുവ റോഡ് കടന്ന് വനത്തിലേക്ക് പോയെന്ന സംശയവും നിലനിൽക്കുന്നുണ്ട്. എന്നാൽ പ്രദേശത്തിറങ്ങിയ കടുവ പുതിയ ആവാസകേന്ദ്രം നിശ്ചയിക്കുന്നതിനാണ് കാട് വിട്ടിറങ്ങിയതെന്ന അഭ്യൂഹവും വനംവകുപ്പിനുണ്ട്. വനത്തിൽ മറ്റ് കടുവകൾ ആവാസകേന്ദ്രം സ്ഥാപിച്ചതോടെ വനംവിട്ട് നാട്ടിലേക്കിറങ്ങിയതായാണ് കരുതുന്നത്. ചേപ്പില, കേളക്കവല തുടങ്ങിയ ഭാഗങ്ങളിൽ കൃഷിയൊന്നും ചെയ്യാതെ ഏക്കറുകണക്കിന് ഭൂമിയാണ് കാടുമൂടിക്കിടക്കുന്നത്. ഇത്തരം തോട്ടങ്ങളാണ് കടുവ വിഹാരകേന്ദ്രമാക്കിയിരിക്കുന്നത്. 2021ലെ കടുവ സെൻസസിൽ ഉൾപ്പെട്ട കടുവയാണിതെന്ന് വനംവകുപ്പ് വ്യക്തമാക്കിയിരുന്നു.