ഗുജറാത്തിനോട് 89 റണ്‍സിന്റെ നാണംകെട്ട തോൽവി : പ്ലേ ഓഫ് കാണാതെ ചെന്നൈ പുറത്ത്
അഹമ്മദാബാദ് : ഐപിഎല്ലില്‍ മറ്റു ടീമുകളുടെ മല്‍സര ഫലങ്ങള്‍ക്കും കണക്കുകൂട്ടലുകള്‍ക്കുമൊന്നും കാത്തു നില്‍ക്കാതെ തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സ് പുറത്ത്.
ജയിച്ചാല്‍ മാത്രം നേരിയ സാധ്യതയുണ്ടെന്ന പ്രതീക്ഷയോടെ ഇറങ്ങിയ ചെന്നൈയെ ശുഭ്മന്‍ ഗില്ലിന്റെ ഗുജറാത്ത് ടൈറ്റന്‍സ് നാണംകെടുത്തി. 89 റണ്‍സിന്റെ ഏകപക്ഷീയമായ വിജയമാണ് അവര്‍ ആഘോഷിച്ചത്.
നേരിയ പ്ലേഓഫ് സാധ്യതയെങ്കിലും കാത്തുസൂക്ഷിക്കാന്‍ റുതുരാജ് ഗെയ്ക്വാദിനും സംഘത്തിനും ഈ കളിയില്‍ ജയിക്കേണ്ടിയിരുന്നു. വിജയികളെ തീരുമാനിക്കാറുള്ള ടോസ് ഭാഗ്യം ലഭിച്ചിട്ടും അതു ജയമാക്കി മാറ്റിയെടുക്കാന്‍ ചെന്നൈക്കായില്ല. സിഎസ്‌കെ പുറത്തായതോടെ ഇനി ശേഷിച്ച ഏക പ്ലേഓഫ് ടിക്കറ്റിനായുള്ള പിടിവലി രാജസ്ഥാന്‍ റോയല്‍സ്, പഞ്ചാബ് കിങ്‌സ്, കൊല്‍ക്കത്ത നൈ്റ്റ്‌റൈഡേഴ്‌സ് എന്നിവര്‍ തമ്മിലായിരിക്കും.
200 പ്ലസ് ചേസ് ചെയ്യുന്നതില്‍ ദുര്‍ബലരായ ചെന്നൈക്കു ജിടി 230 റണ്‍സിന്റെ വലിയ ലക്ഷ്യം നല്‍കിയപ്പോള്‍ തന്നെ മല്‍സരവിധി കുറിക്കപ്പെട്ടിരുന്നു. അതുപോലെ തന്നെ സംഭവിക്കുകയും ചെയ്തു. ഇന്നിങ്‌സിലെ ആദ്യ ബോളില്‍ സഞ്ജു സാംസണിന്റെ ഗോള്‍ഡന്‍ ഡെക്ക് മുതല്‍ തന്നെ സിഎസ്‌കെയ്ക്കു പാളിത്തുടങ്ങി. ഏഴാം ഓവറില്‍ അഞ്ചിനു 63ലക്കു കൂപ്പുകുത്തിയപ്പോള്‍ തന്നെ കളി കഴിഞ്ഞിരുന്നു.
17 ബോളില്‍ നാലു വീതം ഫോറും സിക്‌സറുമടക്കം 47 റണ്‍സെടുത്ത ശിവം ദുബെ മാത്രമേ അല്‍പ്പമെങ്കിലും പൊരുതി നോക്കിയുള്ളൂ. മാത്യു ഷോര്‍ട്ട് (24), ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് (16), ഉര്‍വില്‍ പട്ടേല്‍ (0), കാര്‍ത്തിക് ശര്‍മ (19), ഡെവാള്‍ഡ് ബ്രെവിസ് (8), അന്‍ഷുല്‍ കംബോജ് (19) തുടങ്ങി സിഎസ്‌കെ ബാറ്റര്‍മാരുടെ ഘോഷയാത്രയാണ് നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ കണ്ടത്.
ഒടുവില്‍ 13.4 ഓവറില്‍ 140 റണ്‍സെടുത്ത് ചെന്നൈ കൂടാരവും കയറി. മൂന്നോവറിനിടെ തന്നെ ആദ്യ മൂന്നു വിക്കറ്റും പിഴുത മുഹമ്മദ് സിറാജാണ് ചെന്നൈയുടെ കഥ കഴിച്ചത്. കാഗിസോ റബാഡ, റാഷിദ് ഖാന്‍ എന്നിവരും മുന്നു വിക്കറ്റുകള്‍ വീതം പങ്കിട്ടു.
ആദ്യം ബാറ്റിങിന് അയക്കപ്പെട്ട ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലുള്‍പ്പെടെ ടോപ്പ് ത്രീയുടെ ബാറ്റിങ് കരുത്തിലാണ് നാലു വിക്കറ്റിനു 229 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. 84 റണ്‍സോടെ സായ് സുദര്‍ശന്‍ ടോപ്‌സ്‌കോററായപ്പോള്‍ ഗില്‍ 64ഉം ജോസ് ബടലര്‍ പുറത്താവാതെ 57 റണ്‍സും നേടി.
53 ബോളില്‍ ഏഴു ഫോറും നാലു സിക്‌സറുമുള്‍പ്പെടുന്നതാണ് സായിയുടെ ഇന്നിങ്‌സ്. ഗില്ലാവട്ടെ 37 ബോളിലാണ് ഏഴു ഫോറും മൂന്നു സിക്‌സറുമടക്കം 64 റണ്‍സിലെത്തിയത്. ബട്‌ലര്‍ 27 ബോളില്‍ അഞ്ചു ഫോറും നാലു സിക്‌സറുമടിച്ചു. മികച്ച രണ്ടു കൂട്ടുകെട്ടാണ് ജിടിക്കു കരുത്തായത്.
ഓപ്പണിങ് വിക്കറ്റില്‍ ഗില്‍- സായ് ജോടി 12.2 ഓവറില്‍ 125 റണ്‍സ് വാരിക്കൂട്ടിയപ്പോള്‍ തന്നെ സിഎസ്‌കെ ബാക്ക്ഫൂട്ടിലായിരുന്നു. ഗില്ലിനെ പുറത്താക്കി ഒരു മടങ്ങിവരവിനു സിഎസ്‌കെ ശ്രമിച്ചെങ്കിലും രണ്ടാംവിക്കറ്റില്‍ സായ്-ബട്‌ലര്‍ ജോടി 36 ബോളില്‍ 82 റണ്‍സ് വാരിക്കൂട്ടിയതോടെ എല്ലാ പ്രതീക്ഷകളും അസ്തമിക്കുകയും ചെയ്തു.
നരേന്ദ്ര മോദി സ്‌റ്റേഡിഡയത്തില്‍ ടോസിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. അവസാന കളിയില്‍ പരാജയപ്പെട്ട ടീമില്‍ രണ്ടു മാറ്റങ്ങളുമായാണ് സിഎസ്‌കെ ഇറങ്ങിയത്.
വെസ്റ്റ് ഇന്‍ഡീസ് സ്പിന്നര്‍ അക്കീല്‍ ഹൊസെയ്ന്‍, പ്രശാന്ത് വീര്‍ എന്നിവര്‍ക്കു പകരം മാത്യു ഷോര്‍ട്ട്, ഗുര്‍ജപ്‌നീത് സിങ് എന്നിവരെ കളിപ്പിക്കുകയായിരുന്നു. മറുഭാഗത്ത് ജിടിയിലാവട്ടെ ഒരു മാറ്റം വരുത്തി. സായ് കിഷോറിനു പകരം പ്രസിദ്ധ് കൃഷ്ണയെ കളിപ്പിക്കുകയായിരുന്നു.
ഇത്തവണ ഇതു രണ്ടാം തവണയാണ് ചെന്നൈയും ഗുജറാത്തും കൊമ്പുകോര്‍ത്തത്. കഴിഞ്ഞ മാസം 26ന് ചെപ്പോക്കില്‍ ഇരുടീമുകളും മുഖാമുഖം വന്നിരുന്നു. അന്നു എട്ടു വിക്കറ്റിന്റെ ആധികാരിക വിജയമാണ് ജിടി സ്വന്തമാക്കിയത്.
പ്ലെയിങ് ഇലവന്‍
ഗുജറാത്ത് ടൈറ്റന്‍സ്- സായ് സുദര്‍ശന്‍, ശുഭ്മന്‍ ഗില്‍ (ക്യാപ്റ്റന്‍), ജോസ് ബട്ട്ലര്‍ (വിക്കറ്റ് കീപ്പര്‍), നിശാന്ത് സിന്ധു, വാഷിംഗ്ടണ്‍ സുന്ദര്‍, ജേസണ്‍ ഹോള്‍ഡര്‍, റാഷിദ് ഖാന്‍, രാഹുല്‍ തെവാട്ടിയ, കാഗിസോ റബാഡ, അര്‍ഷാദ് ഖാന്‍, മുഹമ്മദ് സിറാജ്.
ചെെൈന്ന സൂപ്പര്‍ കിങ്‌സ്- സഞ്ജു സാംസണ്‍ (വിക്കറ്റ് കീപ്പര്‍), റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), ഉര്‍വില്‍ പട്ടേല്‍, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, മാത്യു ഷോര്‍ട്ട്, അന്‍ഷുല്‍ കംബോജ്, നൂര്‍ അഹമ്മദ്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, മുകേഷ് ചൗധരി, ഗുര്‍ജപ്നീത് സിംഗ്.
