കമ്പളക്കാടിൽ പരിഭ്രാന്തിപരത്തിയ പുലി സമീപ പ്രദേശങ്ങളിലേക്ക് നീങ്ങിയതായി സൂചന : ജാഗ്രതാ നിർദ്ദേശം
പനമരം : കമ്പളക്കാടിലെ ജനവാസ മേഖലയിൽ പരിഭ്രാന്തിപരത്തിയ പുലി സമീപ പ്രദേശങ്ങളിലേക്ക് നീങ്ങിയതായി സൂചന. കമ്പളക്കാട് പുളിക്കൽകുന്നിലാണ് ഞായറാഴ്ച വൈകിട്ട് അഞ്ചുമണിയോടെ പുലിയെ കണ്ടത്.
പശുവിന് പുല്ലരിയാൻ പോയ യുവാക്കളാണ് പുലിയെ നേരിൽ കണ്ടത്. തുടർന്ന് കമ്പളക്കാട് പോലീസും കൽപ്പറ്റ സെക്ഷനിലെ വനപാലകരും ആർആർടി സംഘവും സ്ഥലത്തെത്തി തിരച്ചിൽ ആരംഭിക്കുകയായിരുന്നു. പ്രദേശത്തെ സ്വകാര്യതോട്ടത്തിലാണ് പുലി നിലയുറപ്പിച്ചത്. ആരോഗ്യപ്രശ്‌നങ്ങൾ ഒന്നുമില്ലാത്ത പുലിയാണിത്. പ്രദേശത്ത് ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. രാത്രി വൈകിയും പ്രദേശത്ത് പട്രോളിംഗ് തുടരുകയാണ്. തിങ്കളാഴ്ച രാവിലെ പുലിയെ തുരത്തുന്നതിനുള്ള ദൗത്യം പുനരാരംഭിക്കും.
ഇതിനിടെ കമ്പളക്കാടിൽ പരിഭ്രാന്തിപരത്തിയ പുലി രാത്രി 9.30 ഓടെ സമീപ പ്രദേശങ്ങളായ കണിയാമ്പറ്റ, പച്ചിലക്കാട് , കൂടോത്തുമ്മൽ ഭാഗങ്ങളിലേക്ക് നീങ്ങിയതായാണ് വിവരം. അതിനാൽ രാവിലെ പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണം.
മൂന്നുമാസം മുൻപ് കമ്പളക്കാടിൽ നിന്നും നാല് കിലോമീറ്റർ മാറി പച്ചിലക്കാട് പടിക്കംവയലിൽ കടുവയിറങ്ങിയും ആശങ്ക പരത്തിയിരുന്നു. വനാതിർത്തിയിൽ നിന്നും 15 കിലോമീറ്ററോളം മാറിയുള്ള ഭാഗങ്ങളിൽ വന്യമൃഗങ്ങൾ എത്തുന്നത് പ്രരിഷേധങ്ങൾക്കുമിടയാക്കുകയാണ്.
