ഇറാനില്‍ പോയ വയനാട് സ്വദേശിയെ കാണാനില്ല : 24 ദിവസമായി വിവരമില്ലെന്ന് കുടുംബം
മാനന്തവാടി : ഇൻ്റേണ്‍ഷിപ്പിൻ്റെ ഭാഗമായി ഇറാനില്‍ പോയ വിദ്യാർഥിയെക്കുറിച്ച് കുറിച്ച് വിവരമില്ലെന്ന് കുടുംബം. വയനാട് മാനന്തവാടി സ്വദേശി ഫാദുഷ ഫർഹാനെ 24 ദിവസമായി ഫോണില്‍ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നാണ് കുടുംബം പറയുന്നത്. ജയ്പൂരിലെ സ്വകാര്യ ഷിപ്പിങ് കമ്പനിയിലെ കോഴ്സിന്റെ ഭാഗമായാണ് ഫാദുഷ ഇറാനിലേക്ക് പോയത്. ഫെബ്രുവരി 27നാണ് ഫാദുഷ അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ആറുമാസത്തിനാണ് മകന് ഇറാനില്‍ പോയതെന്ന് പിതാവ് പറയുന്നു. എന്നാല്‍ മൂന്ന് മാസം കൂടി ഇന്റേണ്‍ഷിപ്പ് നീട്ടുകയായിരുന്നു. മേയില്‍ തിരിച്ചുവരുമെന്നാണ് പറഞ്ഞിരുന്നതെന്നും പിതാവ് പറയുന്നു. ഇറാനില്‍ യുദ്ധം ഉണ്ടാകുന്നതിന്റെ തലേന്ന് വീട്ടിലേക്ക് വിളിക്കുകയും കപ്പലില്‍ തുര്‍ക്കിയിലേക്ക് പോകുകയാണെന്ന് അറിയിക്കുകയും ചെയ്തിരുന്നു. സംഭവത്തില്‍ മുഖ്യമന്ത്രിക്കും മന്ത്രി ഒ.ആര് കേളുവിനും സുരേഷ് ഗോപി എംപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും കുടുംബം പറയുന്നു.
