പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ; മാനന്തവാടിയിൽ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു, ഭാര്യയ്ക്കും മൂന്ന് മക്കള്‍ക്കും പൊള്ളല്‍
മാനന്തവാടി : വയനാട്ടില്‍ കാറിന് തീപിടിച്ച് ഒരാള്‍ മരിച്ചു. മാനന്തവാടി എരുമത്തെരുവിലായിരുന്നു സംഭവം.
കണ്ണൂർ ഇരിട്ടി വള്ളിത്തോട് സ്വദേശി, കർണാടക കുട്ടയില്‍ ദീർഘകാലമായി വ്യാപാരം നടത്തുന്ന സജീർ( 44) ആണ് മരിച്ചത്. സജീറും ഭാര്യ നജ്മുന്നിസയും മക്കളായ നിബ്രാൻ (14), നിസാൻ(9), ആയിഷ(2) എന്നിവരുമാണ് കാറിലുണ്ടായിരുന്നത്. നജ്മുന്നിസയ്ക്ക് 50 ശതമാനത്തോളം പൊള്ളലേറ്റിട്ടുണ്ട്. ആയിഷയ്ക്കും പൊള്ളലേറ്റു. ഇവരെ വയനാട് ഗവ.മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സജീർ കാറിനുള്ളില്‍ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് നിഗമനം. സജീർ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ പുറത്ത് വന്നു. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചാണ് വീഡിയോയില്‍ പരാമർശിക്കുന്നത്.
മാനന്തവാടി സ്വദേശി ഇ.സി. ബാപ്പു എന്ന ആളാണ് മരണത്തിന് കാരണമെന്ന് വീഡിയോയില്‍ സജീർ പറയുന്നു. റഫീഖ് എന്ന ആള്‍ക്കെതിരെയും വീഡിയോയില്‍ പരാമർശമുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സജീർ പറയുന്നു. ഇസി ബാപ്പുവിന്റെ മാനന്തവാടിയിലെ വീട്ടിലേക്കാണ് സജീർ വാഹനം ഇടിച്ചിറക്കിയത്.
