37 ലക്ഷം പേര്‍ക്ക് നോട്ടീസ് ; SIR രേഖകള്‍ ഹാജരാക്കാൻ ഫെബ്രുവരി 14 വരെ സമയം
കേരളത്തിലെ വോട്ടർപട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട എസ്ഐആർ നടപടികള്‍ കൂടുതല്‍ സങ്കീർണ്ണമാകുന്നു. പട്ടികയില്‍ പേര് നിലനിർത്തുന്നതിനായി രേഖകള്‍ ഹാജരാക്കേണ്ടവരുടെ എണ്ണം നേരത്തെ കണക്കാക്കിയതിനേക്കാള്‍ ഇരട്ടിയായി വർദ്ധിച്ചു. നിലവില്‍ 37 ലക്ഷത്തോളം വോട്ടർമാരോടാണ് രേഖകള്‍ ഹാജരാക്കാൻ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതില്‍ 13.5 ലക്ഷം വോട്ടർമാർക്ക് മാത്രമാണ് ഇതുവരെ നേരിട്ട് നോട്ടീസ് ലഭിച്ചിട്ടുള്ളത്. ഹിയറിംഗില്‍ പങ്കെടുത്ത് രേഖകള്‍ കൃത്യമാക്കാനുള്ള അവസാന തീയതി ഫെബ്രുവരി 14 ആണ്. വോട്ടർപട്ടികയില്‍ നിന്ന് പുറത്തായവർക്ക് പരാതി നല്‍കാനുള്ള സമയം ഈ മാസം 30 വരെ നീട്ടിയിട്ടുണ്ട്.
19.32 ലക്ഷം പേർക്ക് നോട്ടീസ് അയക്കുമെന്നാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചിരുന്നത് എങ്കിലും ഇആർഒമാർ 37 ലക്ഷത്തോളം പേർക്കാണ് നോട്ടീസ് അയച്ചിരിക്കുന്നത്. ഇതോടെ ലക്ഷക്കണക്കിന് ആളുകള്‍ വോട്ടർപട്ടികയില്‍ നിന്ന് പുറത്താകുമോ എന്ന ആശങ്കകളും വിലനില്ക്കുന്നു. കരട് പട്ടികയില്‍ നിന്ന് പുറത്തായവരുടെ വിവരങ്ങള്‍ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രദർശിപ്പിക്കണമെന്നും രേഖകള്‍ സമർപ്പിക്കാൻ സമയം നീട്ടി നല്‍കണമെന്നും സുപ്രീംകോടതി നിർദ്ദേശം നല്‍കിയിട്ടുണ്ട്. വോട്ടർപട്ടികയുടെ അന്തിമ രൂപം ഫെബ്രുവരി 21-ന് പ്രസിദ്ധീകരിക്കും.
