എസ്‌ഐആര്‍ കരട് പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ആശ്വാസം ; രേഖകള്‍ സമര്‍പ്പിക്കാൻ സമയം നീട്ടി
തീവ്ര വോട്ടർ പട്ടിക പരിഷ്കരണവുമായി ബന്ധപ്പെട്ട് (എസ്‌ഐആർ) കരട് വോട്ടർ പട്ടികയില്‍ ഉള്‍പ്പെടാത്തവർക്ക് ആശ്വാസ വാർത്ത.രേഖകള്‍ സമർപ്പിക്കാനുള്ള അവസാന തീയതി നീട്ടി. പേരില്ലാത്തവർക്ക് രേഖകള്‍ സമർപ്പിക്കാൻ ഈ മാസം 30ാം തീയതി വരെയാണ് ഇലക്ഷൻ കമ്മീഷൻ സമയം അനുവദിച്ചിരിക്കുന്നത്.
നേരത്തെ 22ാം തീയതി വരെയായിരുന്ന് സമയം നല്‍കിയത്. സുപ്രീം കോടതിയുടെ നിർദേശ പ്രകാരം ആണ് നിലവില്‍ തെരഞ്ഞെടുപ്പ് കമ്മീഷൻ സമയം നീട്ടി നല്‍കിയത്. രേഖകള്‍ സമർപ്പിക്കുന്നതിന് സമയം നീട്ടി നല്‍കണമെന്ന് കേരളം സുപ്രീം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെട്ടവരുടെ പേരുവിവരങ്ങള്‍ പഞ്ചായത്ത് ഓഫീസുകള്‍ പോലുള്ള പൊതുസ്ഥലങ്ങളില്‍ ലഭ്യമാക്കണമെന്നും സുപ്രീം കോടതിയുടെ ഉത്തരവില്‍ പറയുന്നു.
കൂടാതെ എസ്‌ഐർ കരട് പട്ടികയില്‍ നിന്ന് അർഹരായവർ പുറത്താക്കപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഈ പട്ടിക വെബ്സൈറ്റുകളിലും പ്രസിദ്ധീകരിക്കണം. പട്ടികയില്‍ നിന്നും നിലവില്‍ പുറത്തായവർക്ക് പരാതി നല്‍കാനുള്ള സമയവും നീട്ടി നല്‍കണമെന്നാണ് കോടതി നിർദ്ദേശം. വോട്ടർ പട്ടികയില്‍ ഇടം നേടാനുള്ള ജനങ്ങളുടെ അവകാശം നഷ്ടമാകുന്നില്ലെന്ന് ഉറപ്പാക്കാൻ ഇത്തരം നടപടികള്‍ ആവശ്യമാണെന്നും കോടതി നിരീക്ഷിച്ചു.
സമയം നീട്ടി നല്‍കിയതിനാല്‍ കേരളത്തിലെ എസ്‌ഐആറിൻ്റെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കുന്നത് വൈകിയേക്കും. പട്ടികയില്‍ നിന്ന് ഒഴിവായവർക്ക് ഇതുമായി ബന്ധപ്പെട്ട് കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് രാഷ്ട്രീയ പാർട്ടികള്‍ പരാതി ഉന്നയിച്ചതോടെയാണ് സുപ്രീം കോടതി സമയം നീട്ടാൻ ഉത്തരവിട്ടത്. ഫെബ്രുവരി 21 ന് എസ്‌ഐആറിൻ്റെ അന്തിമ പട്ടിക പ്രസിദ്ധീകരിക്കാനുള്ള നീക്കത്തിലായിരുന്നു തെരഞ്ഞെടുപ്പ് കമ്മീഷൻ.
